മാളികപ്പുറത്തമ്മയെ തോൽപ്പിക്കാനോ കന്നി അയ്യപ്പന്മാർ

പ്രസാദ് പ്രഭാവതി

ശബരിമലയെ സംബന്ധിച്ചുള്ള ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് പറയുമ്പോൾ ആദ്യം തന്നെ തിരുത്തേണ്ടുന്ന ഒരു കഥയുണ്ട്. മാളികപ്പുറത്തമ്മയെ മഹിഷിയായി മാറ്റിയ കള്ളക്കഥ.

“എരുമേലിയിൽ വെച്ച് മണികണ്ഠൻ മഹിഷി എന്ന രാക്ഷസിയെ വധിക്കുകയും, മഹിഷിയുടെ ശരീരത്തിൽ നിന്നും ശാപമോക്ഷം ലഭിച്ച ഒരു ദിവ്യാംഗന പുറത്തു വരികയും ചെയ്തു. തനിക്ക് ശാപമോക്ഷം നൽകിയതിന് മണികണ്ഠനോട് നന്ദി പറഞ്ഞ ആ സുന്ദരി തന്നെ വരിക്കണമെന്ന് അപേക്ഷിച്ചു. മറുപടിയായി തന്റെ ആവനാഴിയിൽ നിന്നും ഒരു ശരമെടുത്ത് എയ്ത മണികണ്ഠൻ, തന്നെ കാണാൻ കന്നി സ്വാമിമാർ വരാതിരിക്കുന്ന കാലത്ത് ആ യുവതിയെ വിവാഹം ചെയ്യാം എന്ന് വാഗ്ദാനം നൽകി. അക്കാലം വരെ മാളികപ്പുറത്തമ്മ ആയി ശബരിമലയിൽ എത്തുന്നവർക്ക് അനുഗ്രഹം നൽകുവാനും നിർദ്ദേശിച്ചു. എല്ലാ വർഷവും മണ്ഡലകാലം കഴിയുമ്പോൾ മാളികപ്പുറത്തമ്മ ശരംകുത്തിയിൽ വരികയും, കന്നി സ്വാമിമാർ കുത്തിവെച്ച ശരം കണ്ടു നിരാശയായി തിരിച്ചു പോവുകയും ചെയ്യുന്നു.”
കേരളത്തിലെ ഹിന്ദുക്കളെ മുഴുവൻ വെറും കോമാളികൾ ആക്കിക്കൊണ്ടു പ്രചരിപ്പിക്കപ്പെട്ട ഒരു നാലാംകിട സാഹിത്യം മാത്രമാണ്, ഐതിഹ്യമെന്നു വിളിക്കപ്പെട്ട പ്രസ്തുത ചരിതം. കേവലം ഹൈന്ദവ വിശ്വാസികളെ മാത്രമല്ല അയ്യപ്പൻ എന്ന മഹാസിദ്ധനെയും, മാളികപ്പുറം എന്ന യോഗിനിയെയും വെറുമൊരു പൈങ്കിളി കഥയിലെ നായികാനായകന്മാർ ആക്കി അപമാനിച്ച ഒന്ന് കൂടിയാണീ കെട്ടുകഥ. ഇതിനെ ചുവടുപിടിച്ച്, തങ്ങളുടെ വിവാഹം നടക്കുന്ന കാലം വരെ യുവതികൾക്ക് ശബരിമലയിൽ പ്രവേശനം നൽകുന്നത് മാളികപ്പുറത്തമ്മയ്ക്ക് ഇഷ്ടമല്ല എന്നൊരു അശ്‌ളീലഭാവനയും പ്രചരിക്കപ്പെട്ടു. ഇത്തരം ഭാവനകളെ എല്ലാം വിശ്വാസമാക്കി കൊണ്ട് നടക്കുന്നവർ സത്യത്തിൽ ശബരിമലയ്ക്ക് “ടൂർ” പോകുന്ന പരിപാടി തന്നെ നിർത്തുകയാണ് വേണ്ടത്. മേൽപ്പറഞ്ഞ ഐതിഹ്യത്തിന് ബദലായി, ശബരിമലയെ കുറിച്ച് കൈമാറി വന്ന ഒരു ചരിത്രം കൂടി അയ്യപ്പഭക്തന്മാർ മനസ്സിലാക്കി വെയ്ക്കണം. അയ്യപ്പചരിതത്തെ ഭക്തിപൂർണ്ണമായി മാത്രം വിവരിച്ച ഭൂതനാഥോപാഖ്യാനത്തെക്കാൾ, അയ്യപ്പൻറെ ചരിതം വാമൊഴിയായി പാടിപ്പകർന്നു തന്ന ശാസ്താം പാട്ടുകളെ കൂടി നമ്മൾ ശ്രദ്ധിക്കേണ്ടതുമുണ്ട്. അയ്യപ്പൻറെ ജീവിതവുമായി ബന്ധപ്പെട്ട കഥകൾ പത്തനംത്തിട്ട അടക്കമുള്ള പന്തളദേശത്തിൽ പ്രചാരത്തിലുണ്ട്. അയ്യപ്പൻ എന്നൊരു വ്യക്തി ജീവിച്ചിരുന്നു എന്നതിനുള്ള രേഖകൾ ലഭ്യമായതുകൊണ്ടു തന്നെ, ഐതിഹ്യങ്ങളേക്കാൾ ഈ ചരിത്രങ്ങൾക്കാണ് മുൻ‌തൂക്കം കൊടുക്കേണ്ടതും. ആദ്യമേ അറിയുക – ശബരിമല യാത്രയിൽ നടത്തുന്ന ഓരോ ചടങ്ങും കേവലം വിശ്വാസം മാത്രമല്ല, അയ്യപ്പനുമായി ബന്ധമുള്ള ചരിത്രങ്ങളുടെ സ്മരണ പുതുക്കൽ കൂടിയാണ്.

അയ്യപ്പനായ മണികണ്ഠനെയും, മാളികപ്പുറത്തമ്മയെയും കുറിച്ചുള്ള ചരിത്രാന്വേഷണങ്ങൾ ചെന്ന് നിൽക്കുന്നത് ചീരപ്പൻ ചിറ കളരിയിലാണ്. പന്തളരാജകുമാരനായ മണികണ്ഠൻ കളരി അഭ്യസിച്ച ഇടങ്ങളിൽ ഒന്നാണ് ആലപ്പുഴയിലെ ഈഴവ തറവാടായിരുന്ന ചീരപ്പൻചിറ കളരി. ഈ കളരിയിൽ ഇന്നും മണികണ്ഠന്റെ വാൾ വെച്ച് പൂജിക്കുന്നുണ്ട്. ഇതേ കാലഘട്ടത്തിൽ ഉദയനൻ എന്ന കൊള്ളക്കാരൻ ശബരിമലയിലെ ശാസ്താക്ഷേത്രം കൊള്ളയടിച്ച്‌ നശിപ്പിക്കുകയും, കരിമലയിൽ താവളമൊരുക്കി ചുറ്റുപാടുമുള്ള പ്രദേശങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നു. പന്തളരാജ്യവും ഉദയനന്റെ ആക്രമണഭീഷണി നേരിട്ടിരുന്നു എന്ന് മാത്രമല്ല ശബരിമലയിലെ ശാസ്താക്ഷേത്രം പുനർനിർമ്മിക്കണം എന്നൊരഭിലാഷം പന്തളരാജാവിനുണ്ടയിരുന്നു താനും. കളരിയിൽ ഗുരുകുല സമ്പ്രദായ പ്രകാരം താമസിച്ച് അഭ്യസിച്ചിരുന്ന മണികണ്ഠനോട് പ്രേമം തോന്നിയ, ചിറപ്പൻ കളരിയിലെ യുവതിയായ മാക്കം വിവാഹാഭ്യർത്ഥന നടത്തി. മണികണ്ഠനെ സമ്പന്ധിച്ചിടത്തോളം പന്തളദേശത്തിന്റെ സുരക്ഷയും, അച്ഛന്റെ ആഗ്രഹപൂർത്തീകരണവും പരമപ്രധാനമായതിനാൽ; യുവതിയുടെ അഭ്യർത്ഥന നിരസിച്ചില്ല എങ്കിലും, വിവാഹത്തിനേക്കാൾ പ്രാധാന്യമേറിയ ചില ലക്ഷ്യങ്ങൾ തനിക്ക് നിറവേറ്റാൻ ഉണ്ടെന്ന് മറുപടി നൽകി മടക്കി അയച്ചു.

ചീരപ്പൻചിറ കളരിയിൽ നിന്നും പൂഴിക്കടകൻ അടക്കമുള്ള മഹാവിദ്യകൾ അഭ്യസിച്ച ശേഷം, ഉദയനനെതിരെയുള്ള സൈന്യത്തെ സജ്ജീകരിക്കുവാൻ എരുമേലിയിൽ എത്തിച്ചേർന്ന മണികണ്ഠൻ ആലങ്ങാട്ടെയും അമ്പലപ്പുഴയിലെയും കളരികളിലേയ്ക്ക് സൈനീക സഹായം അഭ്യർത്ഥിച്ചു കൊണ്ട് ദൂതയയ്ക്കുകയും, മറുപടിയും കാത്ത് എരുമേലിയിലെ പുത്തൻവീട്ടിൽ വിശ്രമിക്കുകയും ചെയ്തു. തറവാട്ടിലെ മുത്തശ്ശിയിൽ നിന്നും, പ്രദേശത്തെ ജനങ്ങൾ ഒരു കൂറ്റൻ എരുമയുടെ ആക്രമണം മൂലം പൊറുതി മുട്ടിയിരിക്കുകയാണ് എന്നും, നിരവധി പേർ കൊല്ലപ്പെട്ടുവെന്നും അറിഞ്ഞ മണികണ്ഠൻ എരുമയെ നിഗ്രഹിച്ചു. മഹിഷീനിഗ്രഹത്തിൽ സന്തുഷ്ടരായ നാട്ടുകാരും, ഇരുകളരികളിലെയും പടയാളികളും ആനന്ദനൃത്തം ചവിട്ടിയതിന്റെ സ്മരണയാണ് എരുമേലി പേട്ട തുള്ളൽ. എരുമയെ കൊല്ലിയ ഇടമാണ് പിന്നീട് എരുമേലിയായി അറിയപ്പെട്ടത്. എരുമയെ കൊന്ന വാൾ പുത്തൻവീട്ടിൽ മുത്തശ്ശിക്ക് സമ്മാനമായി നൽകി. ആ വാൾ ഇന്നും പുത്തൻവീട്ടിൽ വെച്ച് പൂജിക്കപ്പെടുന്നുണ്ട്.

അമ്പലപ്പുഴയിൽ നിന്നും, ആലങ്ങാട്ട് നിന്നുമുള്ള സംഘങ്ങൾ വന്നതോടെ വാവരുമൊത്ത് സേനാവിന്യാസം തീർത്തു. ശബരിമലയിലേയ്ക്കുള്ള തിരുവാഭരണ ഘോഷയാത്രയിൽ ഈ രണ്ടു സംഘങ്ങൾക്കും സ്ഥാനം ലഭിച്ചതിനു കാരണം ഇതാണ്. ആകാശത്ത് പരുന്തിനെ കാണുമ്പോൾ സൈനീക നീക്കം നടത്തുവാൻ അമ്പലപ്പുഴ സംഘത്തിനു നിർദ്ദേശം നൽകിയതിന്റെ സ്മരണയിൽ ആണ്, ഇന്നും കൃഷ്ണപ്പരുന്തിനെ കണ്ടതിനു ശേഷം മാത്രം അമ്പലപ്പുഴ സംഘത്തിന് തിടമ്പ് നൽകി പേട്ടതുള്ളൽ ആരംഭിക്കുന്നത്. കാടിനുള്ളിൽ വെച്ച് വന്യമൃഗങ്ങളാലും, എതിരാളികളാലും തിരിച്ചറിയപ്പെടാതിരിക്കാൻ സൈനികർ കറുത്ത വസ്ത്രങ്ങൾ ധരിച്ച്, മുഖങ്ങളിൽ ചായം പൂശി. മല കയറുവാനും, വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായാൽ വേഗത്തിൽ മരത്തിൽ കയറുവാനും എല്ലാം സൗകര്യം ലഭിക്കുവാൻ ഭക്ഷണസാധനങ്ങളും മറ്റും തുണിയിൽ പൊതിഞ്ഞു രണ്ടു ഭാഗങ്ങളുള്ള മാറാപ്പായി തലയിൽ കെട്ടിവെച്ചു. ഇതാണ് ഇരുമുടിക്കെട്ടിന്റെ അടിസ്ഥാനം.

കരിമലയ്ക്കു മുൻപ് തീർക്കപ്പെട്ടിരുന്ന വലിയ കിടങ്ങ് മണികണ്ഠനും കൂട്ടരും അഴുതാ നദിക്ക് സമീപത്തു നിന്നുമുള്ള വലിയ കല്ലുകൾ ഇട്ടു നികത്തി. അവിടം കല്ലിടാം കുന്നായി. വാവർ, അമ്പലപ്പുഴ സൈന്യം, ആലങ്ങോട്ട് സൈന്യം, ചിറപ്പൻ കളരിയിലെ സഹപാഠി ആയിരുന്ന വെളുത്ത (രാഹുൽ ഈശ്വരൻ വെളുത്തച്ഛൻ ആക്കി മാമോദീസ നടത്താൻ ശ്രമിച്ചതും, ഇതേ വെളുത്തയെ ആയിരുന്നു), വനവാസി സൈന്യങ്ങളുടെ തലവന്മാരും സുഹൃത്തുക്കളുമായ കറുത്ത, കൊച്ചു കടുത്ത, വലിയ കടുത്ത എന്നിവരോടൊപ്പം കരിമലക്കോട്ടയിലേയ്ക്ക് നാല് വശത്തു നിന്നും ആക്രമണം അഴിച്ചു വിട്ട മണികണ്ഠൻ ഉദയനനെ വധിച്ചു. യുദ്ധത്തിൽ മരണപ്പെട്ടവർക്കായി പമ്പയിൽ ബലി തർപ്പണവും, സർവ്വാണി സദ്യയും നടത്തി. പമ്പയിൽ ബലിതർപ്പണവും, പമ്പാസദ്യയും പിന്നീട് ആചാരവുമായി. അതിനു ശേഷം തകർക്കപ്പെട്ട ശാസ്താ ക്ഷേത്രം പുനർനിർമ്മിക്കുവാൻ തീരുമാനിച്ച മണികണ്ഠനും കൂട്ടരും, നീലിമല കയറി അപ്പാച്ചിമേട്ടിലെ മലഭൂതത്താൻ സങ്കൽപ്പങ്ങൾക്ക് നേദ്യം നൽകി. അപ്പാച്ചിമേട്ടിൽ അരിയുണ്ട എറിയുന്നതും ഈ ഭൂതസങ്കല്പങ്ങളെ നിനച്ചാണ്. നീലിമല ഇറങ്ങി ക്ഷേത്രം ദൂരെ നിന്നും കണ്ടവർ തങ്ങളുടെ കയ്യിലെ അസ്ത്ര ശാസ്ത്രങ്ങൾ ഉപേക്ഷിച്ച ഇടമാണ് ശരംകുത്തി എന്നറിയപ്പെട്ടത്. ലൗകീക ജീവിതം നയിച്ച് വന്നിരുന്ന മണികണ്ഠന്റെ സന്യാസത്തിലേയ്ക്കുള്ള മാറ്റം, അഥവാ മണികണ്ഠൻ അയ്യപ്പനായും, ധർമ്മശാസ്താവായും മാറിയ പ്രക്രിയകളുടെ ആരംഭം ശരംകുത്തിയിൽ നിന്നായതുകൊണ്ടാണ് അയ്യപ്പനായി വരുന്ന ബ്രഹ്മചാരികൾ ശരംകുത്തിയിൽ, ശരങ്ങൾ കുത്തിവെയ്ക്കുന്നതും. ഈ ആചാരത്തിനു അയ്യപ്പൻറെ നൈഷ്ഠികബ്രഹ്മചര്യവുമായാണ് ബന്ധമുള്ളത്; അല്ലാതെ മാളികപ്പുറത്തമ്മയുടെ കല്യാണം മുടക്കലല്ല ശരംകുത്തൽ ചടങ്ങ്.

ക്ഷേത്രം പുനർനിർമ്മിക്കുവാൻ വട്ടം കൂട്ടിയ സംഘത്തെ പതിനെട്ടു മലകളിലെയും ഗോത്രവർഗങ്ങൾ സഹായിക്കുവാൻ എത്തി. ശബരിമലയിലെ പ്രധാനദിനമായ മകരവിളക്ക് ദിവസം ഈ പതിനെട്ടു മലകളിലെയും വനവാസികളുടെ ഉത്സവദിനവുമാണ്. ക്ഷേത്രനവീകരണം നടക്കുന്ന കാലങ്ങളിൽ, പ്രദേശത്ത് ജീവിച്ചിരുന്ന ശൈവസിദ്ധരിൽ നിന്നും യോഗവിദ്യ അഭ്യസിച്ച മണികണ്ഠൻ പിന്നീട് ക്ഷേത്രമൂർത്തിയായ ശാസ്താവിനെ ഉപാസിച്ച് യോഗിയായി ജീവിക്കുവാനും ആരംഭിച്ചു. മണികണ്ഠൻ അഞ്ചു കർമേന്ദ്രിയങ്ങളെയും നിയന്ത്രിക്കുവാൻ കഴിവുള്ള അയ്യപ്പനായി.

ശാസ്താ ക്ഷേത്രം പുനർനിർമ്മിച്ച ശേഷം, കൂടെയുള്ളവരോട് താനിനി നാട്ടിലേയ്ക്കില്ല എന്നറിയിച്ച അയ്യപ്പൻ അവരോടെല്ലാം മടങ്ങിപ്പോകുവാൻ ആവശ്യപ്പെട്ടുവെങ്കിലും വാവരും, കടുത്തയും ഒന്നും വിട്ടുപോകുവാൻ തയ്യാറായില്ല. സ്വന്തം സുഹൃത്തിനൊപ്പം ശിഷ്ടകാലം കാട്ടിൽ കഴിയാൻ തന്നെ അവർ തീരുമാനിച്ചു. അയ്യപ്പൻ എന്ന വ്യക്തിയുടെ ആത്മബന്ധങ്ങളുടെ ആഴവും അയ്യപ്പചരിതം വായിക്കുന്നവർ മനസ്സിലാക്കേണ്ടതുണ്ട്. അയ്യപ്പൻറെ ആത്മമിത്രമായ വാവർ സുഗന്ധവ്യഞ്ജനങ്ങളുടെ വാണിജ്യത്തിനായി വന്നയാൾ ആയിരുന്നു എന്ന ചരിത്രത്തെ മാനിച്ചുകൊണ്ടാണ് വാവർ പള്ളിയിൽ കുരുമുളക് പ്രധാന വഴിപാടായതും. ശബരിമലയിൽ ശാസ്താവിനെ ഭജിച്ചു കഴിഞ്ഞ അയ്യപ്പൻ, പിന്നീട് ഹഠയോഗത്തിലെ പട്ടബന്ധനാസനത്തിൽ ഇരുന്നുകൊണ്ട് സമാധി പൂകി. അയ്യപ്പൻറെ ആത്മാവ് ശാസ്താവിഗ്രഹത്തിൽ ലയിച്ചു ചേർന്ന് എന്ന് വിശ്വസിച്ച അനുയായികൾ, പിന്നീടവിടം അയ്യപ്പനെ ആരാധിക്കുവാനും തുടങ്ങി. ഇക്കാലമത്രയും മണികണ്ഠൻ വരുന്നതും കാത്ത് ഒരാൾ ജീവിച്ചിരുന്നു; ചീരപ്പൻ ചിറ കളരിയിലെ മാക്കം. അയ്യപ്പൻറെ സമാധി വാർത്ത അറിഞ്ഞ അവർ ശബരിമലയിൽ എത്തിച്ചേരുകയും സന്യാസിനിയായി ജീവിക്കാൻ ആരംഭിക്കുകയും ചെയ്തു. മാളികപ്പുറം ക്ഷേത്രമിരിക്കുന്ന ഇടത്തിൽ കുടിൽ കെട്ടി താമസിച്ച അവരെ വനവാസികൾ ഭക്ത്യാദരപൂർവ്വം സേവിച്ചു പോന്നു. ധ്യാനനിഷ്ഠയായി കാലം കഴിച്ച അവർ മരണശേഷം മാളികപ്പുറത്ത് അമ്മയായി പ്രതിഷ്ഠിക്കപ്പെട്ടു.

ഒരു ശരം കുത്തുക വഴി താൻ അയ്യപ്പനെ കല്യാണത്തിൽ നിന്നും രക്ഷിച്ചു എന്ന് ചാരിതാർഥ്യപ്പെടുന്ന ഓരോ തീർത്ഥാടകനും അറിയുക, ശബരിമലയിൽ കന്നിസ്വാമികൾ വരരുതേ എന്ന് പ്രാർത്ഥിച്ചിരിക്കുന്ന; യുവതികൾ വന്നാൽ അസൂയപ്പെടുന്ന ഒരു പൈങ്കിളി കാമുകിയല്ല മറിച്ച് താൻ ജീവിതപങ്കാളി ആക്കുവാൻ ആഗ്രഹിച്ച ആൾക്ക് വേണ്ടി കാത്തിരുന്ന; ആ വ്യക്തിയുടെ പാത പിൻപറ്റി സന്യാസം സ്വീകരിച്ച, പിന്നീട് മഹായോഗിനിയായി സമാധി പുൽകിയ ഒരുവളാണ് മാളികപ്പുറത്തെ പ്രതിഷ്ഠ. സർവ്വവിധ ആഡംബരങ്ങളും ഉപേക്ഷിച്ച് കാട് പൂകിയവൾ. പാതിവ്രത്യത്തിൽ പുരാണകഥകളിലെ സാവിത്രിക്കും, ശീലാവതിക്കും മുകളിൽ സ്ഥാനം ലഭിക്കേണ്ടവൾ. അത്തരം ഒരു നാരീ രത്നത്തെയാണ് ശരംകുത്തിയിലെ ശരം എണ്ണാൻ വരുന്ന കോമാളിയായി വിശ്വാസിവർഗം ആഘോഷിക്കുന്നത്. ഒരു ഈഴവ സ്ത്രീയെ പൂജിക്കുന്ന ‘ദുരവസ്ഥയിൽ’ അസ്വസ്ഥത പൂണ്ട ഏതെങ്കിലുമൊരു ബ്രാഹ്മണിക്കൽ വിഷബുദ്ധിയുമാകാം മാളികപ്പുറത്തമ്മയെ എരുമയിൽ നിന്നും പുറത്തുവന്ന ദേവതയായി ചിത്രീകരിച്ചതും. മാളികപ്പുറത്തെ പ്രതിഷ്ഠ കാളീഭവത്തിൽ ആണെന്നും, എല്ലാ വർഷവും മകരം ഏഴിന് ഉഗ്രമൂർത്തികളായ കാളിക്കും, വാവർക്കും, കടുത്ത സ്വാമിക്കും ഗുരുതി നടത്താറുണ്ട് എന്നും ഐതിഹ്യമാലയിൽ കുറിക്കപ്പെട്ടിട്ടുണ്ട്.

ശബരിമല ക്ഷേത്രം നിരവധി തവണ ആക്രമിക്കപ്പെടുകയും, തീവെയ്ക്കപ്പെടുകയും ചെയ്തിട്ടുള്ള ഒന്നാണ്. അയ്യപ്പൻറെ സമാധിക്ക് ശേഷം ക്ഷേത്രം കാലഹരണപ്പെട്ടു പോയപ്പോൾ പന്തളം രാജാവ് പുനരുദ്ധാരണം നടത്തുകയും, താഴ്‌മൺ കുടുംബത്തെ തന്ത്രിസ്ഥാനത്ത് കൊണ്ടുവന്നു അവിടെ പട്ടബന്ധനാസനത്തിൽ ഇരിക്കുന്ന അയ്യപ്പവിഗ്രഹം പ്രതിഷ്ഠിക്കുകയും, ആരാധനാ ക്രമങ്ങൾ നിശ്ചയിക്കുകയും ചെയ്തു. പിന്നീടുള്ള ഓരോ കാലങ്ങളിലും ക്ഷേത്രഭരണ സമിതിയിലുള്ളവരുടെ താൽപര്യങ്ങൾക്കനുസരിച്ച് ശബരിമലയിലെ ആചാരങ്ങളിലും മാറ്റങ്ങൾ വരുവാൻ തുടങ്ങി.

ശരംകുത്തിയിൽ കന്നി അയ്യപ്പന്മാർ വരാതിരിക്കുന്ന കാലത്ത് മാളികപ്പുറത്തമ്മയെ വിവാഹം ചെയ്യാം എന്ന കഥയെ ശിരസ്സിൽ ചുമക്കുന്നവർ ഓർക്കുക – തന്നെ വണങ്ങാൻ ഭാവിയിൽ ആളുകൾ വരുമെന്നോ, വരണമെന്നോ നിനയ്ക്കുന്ന ഒരു വ്യക്തിത്വമല്ല ചരിത്രങ്ങളിൽ പറയുന്ന അയ്യപ്പൻ. സ്വന്തം സുഖാഡംബരങ്ങൾ എല്ലാം ത്യജിച്ച് യോഗിയായി, സ്വയം ശാസ്താവായി മാറിയ ബ്രഹ്മചാരിയാണ്. അത്തരം ഒരാൾ ഒരിക്കലും തന്നെ വണങ്ങാൻ ആളുകൾ വരണമെന്ന അല്പത്തം ചിന്തിക്ക പോലുമില്ല തന്നെ. ശബരിമലയിലെ നടവരവിൽ കണ്ണും നട്ടിരിക്കുന്നവർക്ക് മാത്രമേ ഇത്തരം ഒരു കഥ പ്രചരിപ്പിച്ചതുകൊണ്ട് ഗുണം കിട്ടാനുമുള്ളൂ. കൂടുതൽ കന്നി അയ്യപ്പന്മാർ വന്നാൽ കൂടുതൽ ലാഭം. ഭക്തരെന്ന് സ്വയം വിശ്വസിക്കുന്നവർ, ശബരിമലയിലെ മൂർത്തികളെ വെറും പൈങ്കിളി കഥയിലെ കഥാപാത്രങ്ങൾ ആക്കാതെ, അവരുടെ യോഗസമാധികളുടെ മാഹാത്മ്യത്തെ മാനിക്കുക. സ്ത്രീകൾ കയറുന്നതിൽ മാളികപ്പുറത്തമ്മയ്ക്ക് വിരോധമില്ലെങ്കിൽ പിന്നെ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെ എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാകാവുന്നതാണ്. ശബരിമലയിൽ സ്ത്രീകളെ വിലക്കിയതിനുള്ള കാരണം അയ്യപ്പൻറെ നൈഷ്ഠിക ബ്രഹ്മചര്യമോ, മാളികപ്പുറത്തിന്റെ സ്ത്രീവിരോധമോ അല്ല; മറിച്ച് ശബരിമലയുമായി ബന്ധപ്പെട്ട ആചാരങ്ങളാണ്. സ്ത്രീപ്രവേശനത്തെക്കാൾ ഗുരുതരമായ നിരവധി ആചാരലംഘനങ്ങൾ, ഉത്തരവാദിത്തപ്പെട്ടവരുടെ ഒത്താശയോടെ അവിടെ നടന്നിട്ടുമുണ്ട് എന്നതും പ്രസക്തമാണ്.