1999  കാർഗിൽ വിജയത്തിലെ രണ്ടു നിശബ്ദ ശക്തികൾ


— വിശ്വരാജ് വിശ്വ —

                    ലോകത്തെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമികളിൽ ഒന്നാണ് ഹിമവൽ ശൃംഗങ്ങളിലെ കാർഗിൽ യുദ്ധഭൂമി. ശത്രുവിനേക്കാൾ പലപ്പോഴും പ്രകൃതി തന്നെ അപകടകാരി ആകുന്ന യുദ്ധഭൂമി. ആ മലനിരകളിൽ 1999 ൽ കരാർ ലംഘിച്ചു അതിക്രമിച്ചു കടക്കാൻ പാകിസ്ഥാൻ നടത്തിയ ശ്രമത്തെ പറ്റി നമ്മൾ എല്ലാവരും ഒരു പാട് വായിച്ചിട്ടുണ്ട്. ഒരു പിടി യോദ്ധാക്കളുടെ വീരഗാഥകളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി നീണ്ടു പോകുമായിരുന്ന, അല്ലെങ്കിൽ സാമ്പത്തികമായും ആൾനാശം കൊണ്ടും ഇന്ത്യയെ വലിയ ഒരു ഗർത്തത്തിലേക്ക് തള്ളി വിടുമായിരുന്നു ആ യുദ്ധം ദിവസങ്ങൾ കൊണ്ട് അവസാനിപ്പിച്ച രണ്ടു പ്രധാനപ്പെട്ട വസ്തുതകൾ ആണ് ഇവിടെ പരാമർശിക്കുന്നത്.

നേരത്തെ പറഞ്ഞ പോലെ ഒരു വേഗതയാർന്ന അല്ലെങ്കിൽ ശക്തി ഉള്ള ഒരു സൈന്യത്തിന് എളുപ്പത്തില് ജയിച്ചു കയറാവുന്ന യുദ്ധഭൂമി അല്ല കാർഗിൽ. മലകളും വമ്പൻ പാറക്കെട്ടുകളും, കടുത്ത ഹിമപാതവും ഒക്കെ അവിടെ ശക്തിയേക്കാൾ തന്ത്രങ്ങൾക്ക് പ്രാമുഖ്യം നൽകാൻ സൈന്യത്തെ പ്രേരിപ്പിക്കും. മഞ്ഞു കാലത്തു കരാറനുസരിച്ച് ഇന്ത്യൻ സൈന്യം പിൻവാങ്ങിയ സമയം നോക്കി അത്യന്തം തന്ത്ര പ്രധാനമായ ഉയരങ്ങൾ പാകിസ്ഥാൻ പട്ടാളം കീഴടക്കുകയും അവിടെ ശക്തമായ സൈനിക – ആയുധ വിന്യാസം നടത്തുകയും, റഡാറുകളെ പോലും കബളിപ്പിക്കുന്ന അതിശക്തമായ ബങ്കറുകളും ഒളിത്താവളങ്ങളും പണി തീർക്കുകയും ചെയ്തു . മഞ്ഞു കാലം കഴിഞ്ഞു ഇന്ത്യ ഇതെല്ലം അറിഞ്ഞു വന്നപ്പോഴേക്കും സമയം എടുത്തു. എന്തിന് അമേരിക്കയുടെ ചാരസംഘടനകളോ മറ്റു നാറ്റോ ശക്തികളോ പോലും ഇങ്ങനെ ഒരു അപകടം പ്രതീക്ഷിച്ചില്ല, അറിഞ്ഞില്ല. അപ്പോഴേക്കും ഇന്ത്യ വളരെ വൈകിയിരുന്നു.

മുകളിൽ ഇരിക്കുന്ന ശത്രുവിനെ താഴെ നിന്ന് നേരിടാൻ ഇന്ത്യൻ സൈന്യം നന്നേ ബുദ്ധിമുട്ടി. 1 : 6 എന്ന കണക്കിൽ 6 ഇന്ത്യൻ സൈനികന് ഒരു പാക് സൈനികൻ എന്ന നിലക്ക് നമ്മൾ നഷ്ടം നേരിട്ട് കൊണ്ടിരുന്നു. അതിശക്തമായ പാകിസ്ഥാൻ ബങ്കറുകൾ ഭേദിക്കാൻ ഇന്ത്യൻ വ്യോമ സേനയുടെ മിഗ് വിമാനങ്ങൾക്ക് കഴിയാതെ വന്നു. അതിനു കാരണവും ഉണ്ട്. 16000 – 18000 അടി ഉയരത്തിൽ ഇരിക്കുന്ന ശത്രുവിനെ ആക്രമിക്കാൻ മിഗ് സീരീസ് വിമാനങ്ങൾ പറക്കേണ്ടിയിരുന്നത് 20000 അടിക്കും മുകളിൽ ആയിരുന്നു. അത്രയും ഉയരത്തിൽ പറക്കുമ്പോൾ വിമാനത്തിന്റെ കൃത്യതയും ക്ഷമതയും 30% വരെ കുറയും എന്നതും ആയുധങ്ങളും മിസൈലുകളും ലക്ഷ്യത്തിൽ എത്തിക്കാൻ സാധിക്കാതെ വന്നതും ഇന്ത്യൻ സൈന്യത്തെ കുഴക്കാൻ തുടങ്ങി. കൃത്യത ഇല്ലാതെ വീഴുന്ന മിസൈലുകൾ തന്ത്രപ്രധാനമായ പാക് ഒളിയിടങ്ങൾക്ക് നാശം വരുത്താൻ സാധിക്കാതെ വന്നു. എഞ്ചിൻ ക്ഷമതയിൽ കാര്യമായ കുറവ് വന്ന സമയത് ഇന്ത്യൻ മിഗ് വിമാനങ്ങളെ പാകിസ്ഥാൻ സ്റ്റിംഗർ മിസൈലുകൾ വക വരുത്താൻ തുടങ്ങി. കൂടാതെ ശത്രുവിന്റെ പൊസിഷൻ ലൊക്കേറ് ചെയ്യാൻ ഇന്ത്യൻ എയർ ഫോഴ്സ് ഉപയോഗിക്കുന്ന കാൻബറ വിമാനങ്ങൾ പാകിസ്ഥാൻ ബത്താലിക്കിന് മുകളിൽ വെടി വച്ചിട്ടു. കൂനിന്മേൽ കുരു പോലെ ഇന്ത്യയുടെ ആയുധ ശേഖരത്തിൽ കുറവ് വരാൻ തുടങ്ങി. ഇന്ത്യ അപകടം മണത്തു.

9 / 11 മുൻപ് തീവ്രവാദത്തെ യുദ്ധതന്ത്രം ആയി കണ്ടിരുന്ന അമേരിക്ക പാകിസ്താന് പരോക്ഷ സഹായം നൽകിയിരുന്നത് കൊണ്ട് ഇന്ത്യയുടെ അമ്മുനേഷൻ ഓർഡറുകൾ പല രാജ്യങ്ങളും വൈകിപ്പിക്കാൻ തുടങ്ങി. ശത്രുവിനെ ലൊക്കേറ്റ് ചെയ്യാൻ സാധിക്കാതെ വന്ന ഇന്ത്യൻ സൈന്യം അതിനായി സാങ്കേതിക വിദ്യക്കു വേണ്ടി അമേരിക്കയുടെ GPS സാറ്റലൈറ്റ് സേവനം ആവശ്യപ്പെട്ടു. അമേരിക്ക അതും നിരസിച്ചു. അക്ഷരാർത്ഥത്തിൽ ഇന്ത്യ ഇരുട്ടിൽ തപ്പാൻ തുടങ്ങിയിരുന്നു. ഇന്ത്യൻ സൈന്യത്തിനു യുദ്ധമുഖത്തു വൻ നഷ്ടങ്ങൾ വന്നുചേരുന്ന സമയം. പ്രധാനമന്ത്രി വാജ്‌പേയിയും പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസും മാറി ചിന്തിക്കാൻ നിർബന്ധിതർ ആയി.

കാർഗിലിൽ യുദ്ധമുഖത്തെ ഇസ്രായേലിന്റെ രംഗപ്രവേശം…
———————————————————————————————————————————

ഇസ്രായേലിൽ ഭരണമാറ്റത്തിന് സമയത്തു ആണ് കാർഗിൽ യുദ്ധം നടക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സഹായ ആവശ്യം എത്തുന്നത് ചുമതല ഒഴിയുന്ന എരിയാൽ ഷാരോണിന്റെ അടുത്തായിരുന്നു. ഇന്ത്യയുടെ നീക്കം തടയാൻ ഇന്ത്യയെ സഹായിക്കാൻ പാടില്ല എന്ന് ഇസ്രയേലിന്റെ ഉറ്റ സുഹൃത്ത് അമേരിക്ക ഇസ്രായിലിനെ വിലക്കുന്നു. എന്നാൽ ലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ട് അമേരിക്കയുടെ വിലക്കിനെ മറികടന്നു ഇന്ത്യക്ക് വേണ്ട ആയുധങ്ങൾ ഇസ്രായേൽ അതിവേഗത്തിൽ എത്തിക്കുന്നു. പ്രധാനമായും സൈന്യത്തിന് വേണ്ടുന്ന മോർട്ടാർ അമ്യുനേഷന് ആയിരുന്നു ഇന്ത്യ നേരത്തെ ഓർഡർ ചെയ്തിരുന്നത്. എന്നാൽ പിന്നീട് നടന്നത് ആരും ചിന്തിക്കാത്ത കാര്യങ്ങൾ ആയിരുന്നു. വാജ്‌പേയ് എന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആവശ്യ പ്രകാരം ഇസ്രയേലിന്റെ മിലിട്ടറി ഉപഗ്രഹങ്ങൾ കാർഗിൽ മലനിരകളിലെ പാകിസ്ഥാൻ സൈന്യത്തിന്റെ കൃത്യതയാർന്ന പൊസിഷൻസ് ഇന്ത്യൻ ആർമ്മിക്ക് എത്തിക്കുന്നു. അമേരിക്കയുടെ GPS കോർഡിനേറ്റ്സ് പോലും തോൽക്കുന്ന കൃത്യത. കൂടെത്തന്നെ ഇന്ത്യൻ മിസൈലുകളെ റീപ്ലേസ് ചെയ്തു കൊണ്ട് ഇസ്രയേലിന്റെ അതിനൂതന ലേസർ ഗൈഡഡ് മിസൈലുകൾ ഇസ്രായേൽ ഇന്ത്യൻ എയർഫോഴ്സിന് കൈമാറി. ഉടനെ എയർ മാർഷൽ AY ടിപ്പ്നിസിന്റെ നിർദേശ പ്രകാരം കൂടുതൽ ഭാരം വഹിക്കാൻ സാധിക്കാത്ത മിഗ് വിമാനങ്ങളെ പിൻവലിച്ചു കൊണ്ട് ഇസ്രായേൽ ലേസർ ഗൈഡഡ് മിസൈലുകൾ വഹിച്ചു കൊണ്ട് ഇന്ത്യയുടെ സൂപ്പർ ഫൈറ്റർ യുദ്ധവിമാനങ്ങൾ മിറാജ് 2000 കാർഗിലിലെ പാകിസ്ഥാൻ ബങ്കറുകൾ തകർത്തു തരിപ്പണമാക്കി. ലേസർ മിസൈലുകൾ പാകിസ്ഥാൻ ബങ്കറുകളുടെ കാലനായി ഗൈഡഡ് മാറുന്ന കാഴ്ച ആണ് പിന്നീട് കണ്ടത്. ശത്രു സൈന്യത്തിന് കണക്കു കൂട്ടാൻ സാധിക്കുന്നതിലും വേഗത്തിലും കൃത്യതയിലും ഇന്ത്യൻ എയർ ഫോഴ്സ് പൈലറ്റുമാർ പാകിസ്ഥാൻ സൈന്യത്തിനെ നാല് പാട് നിന്നും ആക്രമിച്ചു.

അത് കൂടാതെ ആകാശ കാഴ്ച ഒപ്പിയെടുക്കാൻ റഡാർ ഘടിപ്പിച്ച ഇന്ത്യൻ കാൻബറ വിമാനങ്ങൾക്ക് സാധിക്കാതെ വന്നത് കൊണ്ട് വീണ്ടും ഇസ്രയേലിന്റെ ഹെറോൺ സെർച്ചർ ആളില്ലാ റഡാർ (Unmanned Aeriel Vehicle – UAV ) വിമാനങ്ങൾ ചാരക്കണ്ണുകൾ തുറന്നു പിടിച്ചു പാകിസ്ഥാൻ സ്റ്റിംഗറുകളെ കബളിപ്പിച്ചു പാക് സൈനിക നീക്കങ്ങളുടെ ചിത്രങ്ങൾ ഇന്ത്യൻ സൈന്യത്തിന് അയച്ചു കൊടുത്തു കൊണ്ടിരുന്നു. പിന്നെയുള്ള ഇന്ത്യൻ ആർമ്മിയുടെ നീക്കം ദ്രുത ഗതിയിൽ ആയിരുന്നു. യുദ്ധം അവസാനിക്കാൻ പോകുന്നതിന്റെ സൂചന ലഭിച്ചത് പക്ഷെ മറ്റൊരു സ്ഥലത്തു നിന്നായിരുന്നു..

അറബിക്കടലിൽ ഇന്ത്യൻ നാവിക സേനയുടെ ഉരുക്കു കോട്ട..
——————————————————————————————————————————–

പാകിസ്ഥാന്റെ പ്രധാന ചരക്കു നീക്കങ്ങളും ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയും 85% കറാച്ചി തുറമുഖം വഴി ആയിരുന്നു. അതായത് കറാച്ചി തുറമുഖം നിശ്ചലം ആയാൽ പാകിസ്ഥാന്റെ ഗാർഹിക – സൈനിക ആവശ്യങ്ങൾക്കായുള്ള 80% ഇന്ധന വരവ് ഉടനെ നിലക്കും . യുദ്ധം മുറുകാൻ തുടങ്ങിയ ഉടനെ തന്നെ ഇന്ത്യൻ നേവിയുടെ ഈസ്റ്റേൺ കമ്മാണ്ടിൽ ഉള്ള കപ്പലുകൾ പതുക്കെ അറബിക്കടലിലേക്ക് നീങ്ങാൻ അഡ്മിറൽ സുശീൽ കുമാർ ആജ്ഞ കൊടുത്തിരുന്നു. ഇസ്രായേൽ സഹായത്തോടെ ഇന്ത്യൻ സൈന്യം മലനിരകളിൽ പിടി മുറുകിയപ്പോൾ ഇന്ത്യൻ നേവിയുടെ 30 കപ്പലുകൾ പാകിസ്താന്റെ കറാച്ചി തുറമുഖത്തു നിന്ന് കേവലം 13 നോട്ടിക്കൽ മൈൽ അകലെ ഒരു “നേവൽ ബ്ലോക്കേഡ് ” തീർത്തു കഴിഞ്ഞിരുന്നു. ആ സമയത് പാകിസ്താന് പ്രധാനപ്പെട്ട മൂന്നു ഓയിൽ റിഫൈനറികൾ ആണ് ഉണ്ടായിരുന്നത്. അതിൽ കറാച്ചിയും റാവൽപിണ്ടിയും പ്രവർത്തിക്കുന്നത് കറാച്ചി തുറമുഖം വഴിയും. കൂടാതെ പാകിസ്‌ഥാന്‌ ഇന്ത്യയുടേത് പോലെ സർക്കാർ അധീനതയിൽ ഉള്ള അനവധി എണ്ണ ടാങ്കറുകളും ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ അധികം എണ്ണ ശേഖരിച്ചു വക്കുക എന്നത് പാകിസ്‌ഥാന്‌ സാധ്യവും ആയിരുന്നില്ല. പാകിസ്ഥാന്റെ പ്രധാന ആശ്രയം ഗൾഫ് മേഖലയിലെ എണ്ണ ഉൽപാദന സുഹൃദ് രാജ്യങ്ങൾ ആയിരുന്നു. പാക്കിസ്‌ഥാന്റെ ആ കപ്പൽ ചാൽ ഇന്ത്യൻ നേവി പൂർണ്ണമായും അടച്ചു കളഞ്ഞു. എല്ലാ ഭാഗത്തു നിന്നും തിരിച്ചടി കിട്ടാൻ തുടങ്ങിയ പാകിസ്ഥാൻ ആണവ ആയുധം ഉപയോഗിക്കുമോ എന്ന ഒരു ഭീതി പരന്നു. എന്നാൽ അങ്ങനെ ഒരു ശ്രമം നടന്നാൽ അത് പാകിസ്ഥാൻ എന്ന രാജ്യത്തിൻറെ പൂർണ്ണ നാശം ആയിരിക്കും എന്ന് അമേരിക്ക പാകിസ്‌ഥാനു മുന്നറിയിപ്പ് നൽകി. കാരണം അങ്ങനെ ഒരു പ്രകോപനം ഉണ്ടാവുന്ന പക്ഷം അറബിക്കടലിൽ കറാച്ചി തുറമുഖത്തിന് കേവലം 13 നോട്ടിക്കൽ മൈൽ അകലത്തിൽ നിൽക്കുന്ന ഇന്ത്യൻ നേവിയുടെ പടക്കപ്പലുകൾ ആണവ – ജൈവ – കെമിക്കൽ ആയുധങ്ങൾ പാകിസ്‌ഥാന്‌ മേൽ വർഷിക്കും. പാകിസ്ഥാൻ എന്ന ഭൂപ്രദേശം തന്നെ ഇല്ലാതാവും എന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. യുദ്ധം ഉടമ്പടികളോടെ അവസാനിപ്പിക്കാൻ പാകിസ്ഥാൻ അമേരിക്കക്കു മേൽ സമ്മർദ്ദം ചെലുത്തി. അമേരിക്കൻ പ്രസിഡണ്ട് ബിൽ ക്ലിന്റൺ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയേയും പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും ഉടനെ വാഷിംഗ്ടണ്ണിൽ ചർച്ചക്ക് വിളിച്ചു. നവാസ് ഷെരീഫ് ഉടനടി അമേരിക്കയിൽ ചർച്ചക്കായി എത്തിച്ചേർന്നു. എന്നാൽ ഇന്ത്യൻ പക്ഷത്തു നിന്നും അടൽ ബിഹാരി വാജ്പേയി ആ ചർച്ച നിരാകരിക്കുകയും നവാസ് ഷെരീഫ് പാകിസ്ഥാൻ ജനറലിന് ഇന്ത്യൻ അതിർത്തി കടന്നു മുന്നേറാൻ നിർദേശം കൊടുക്കുന്ന ഓഡിയോ ടേപ്പ് പുറത്തു വിടുകയും ചെയ്തു . തോൽവി അംഗീകരിക്കുക എന്നത് മാത്രമായി പാകിസ്‌ഥാനെ പിടിച്ചു കെട്ടുക എന്നതായിരുന്നു വാജ്‌പേയിയുടെ ലക്ഷ്യം . ഇന്ത്യൻ സൈന്യം LOC അതിർത്തിയെ മാനിച്ചു കൊണ്ട് പാകിസ്ഥാൻ സൈന്യത്തെ അതിർത്തിക്കപ്പുറം തുരത്തി ഓടിച്ചു. പിന്നീട് ഒരിക്കൽ നവാസ് ഷെരീഫ് മാധ്യമങ്ങളോട് സംസാരിക്കവെ തുറന്നു സമ്മതിച്ചു, ഇന്ത്യൻ നേവി പാക്കിസ്‌ഥാന്റെ സപ്ലൈ ചെയിൻ മുറിക്കുന്ന സമയത്തു പാകിസ്ഥാന്റെ കൈവശം കേവലം 6 ദിവസത്തെ എണ്ണ ശേഖരം മാത്രമാണ് ഉണ്ടായിരുന്നത് എന്ന്. യുദ്ധമുഖത്തു നിന്ന് പാകിസ്ഥാൻ പിന്മാറാൻ ഉണ്ടായ രണ്ടു കാരണങ്ങളിൽ പ്രധാനപ്പെട്ട ഒരു കാരണം ആയിരുന്നു അത്.

കാർഗിൽ യുദ്ധസമയത്ത് വീര്യത്തോടെ പോരാടിയ ഇന്ത്യൻ സൈന്യത്തിന് താങ്ങായി നിന്ന ഈ രണ്ടു കാര്യങ്ങൾ പലപ്പോഴും യുദ്ധഗാഥകളിൽ നിശബ്ദം ആയിരിക്കും. ഇസ്രായേലും ഇന്ത്യൻ നാവിക സേനയും അങ്ങനെ ഇന്ത്യയുടെ കാർഗിൽ യുദ്ധവിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചു. 
അന്ന് യുദ്ധമുഖത്ത് നിർണ്ണായക സമയത്ത് അമേരിക്കയുടെ ഗതി നിർണ്ണയ സംവിധാനം ആയ GPS സംവിധാനത്തിന്റെ സഹായം ഇന്ത്യക്ക് ലഭ്യമാക്കാൻ അമേരിക്ക തയ്യാറാകാതിരുന്ന ആ സാഹചര്യം ആണ് ഇന്ത്യക്ക് സ്വന്തമായി ഒരു ഗതി നിർണ്ണയ സംവിധാനം വേണം എന്ന ശക്തിയായ ആവശ്യം ഉയർന്നു വരാൻ കാരണമായത്. ആ യുദ്ധത്തിന് ശേഷം ഇന്ത്യൻ ശാസ്ത്രലോകവും ISRO യും നടത്തിയ കഠിന പരിശ്രമങ്ങളുടെ ഫലമായി കഴിഞ്ഞ ദിവസം ഇന്ത്യയുടെ സ്വന്തം ഗതി നിർണ്ണയ സംവിധാനം – IRNSS – NAVIK പൂർണ്ണമായും പ്രവർത്തന ക്ഷമമായി കഴിഞ്ഞു. ഇപ്പോൾ പാകിസ്ഥാൻ സൈന്യത്തിനെ മാത്രമല്ല പാകിസ്ഥാൻ ചൈന തുടങ്ങിയ രാജ്യങ്ങളുടെ തന്ത്രപ്രധാനമായ അതിർത്തി മേഖല അടക്കമുള്ള ഭാഗങ്ങൾ കേവലം 10 മീറ്റർ ദൂരത്തു നിന്ന് നമുക്ക് കാണാൻ സാധിക്കും. അതായത് പാകിസ്ഥാൻ പട്ടാളം കഴിക്കുന്ന ആഹാരം ഏത് എന്ന് പറയാൻ പറ്റുന്ന അകലത്തിൽ . കാർഗിൽ യുദ്ധ വിജയത്തിന്റെ 17 മത് ആഘോഷസമയത്തു തന്നെ IRNSS പൂർണ്ണമായും സജ്ജമായത് ഒരു പക്ഷെ യാദൃശ്ചികം ആവാം. ഇന്ന് സ്വന്തമായി ഗതി നിർണ്ണയ സംവിധാനമുള്ള അമേരിക്ക, റഷ്യ, ചൈന , യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നിവർ ഉൾപ്പെടുന്ന സംഘത്തിൽ ഇന്ത്യ വലത് കാൽ വച്ച് കയറിയിരിക്കുന്നു.