പുന്നപ്ര വയലാര്‍ – നൃശംസമായ കമ്യൂണിസ്റ്റ് ജനവഞ്ചനയുടെ കണ്ണീര്‍ക്കടല്‍.

 

പുന്നപ്രയിലും മാരാരിക്കുളത്തും കാട്ടൂരും മേനാശേരിയിലും വയലാറിലും ഒളതലയിലും തിരുവിതാംകൂര്‍ പട്ടാളത്തിന്റെ വെടിയുണ്ടകളും ബയണറ്റുമേറ്റ് വീരചരമമടഞ്ഞ ജനസാമാന്യത്തെ ആദരവോട് കൂടി മാത്രം സ്മരിക്കുന്നു. പേരുപോലുമറിയാതെ വയലാറിലും വലിയ ചുടുകാട്ടിലും എരിഞ്ഞമര്‍ന്ന ജീവിതങ്ങള്‍ക്ക് ബാഷ്പാഞ്ജലി.

കേരളം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്നായിരുന്നു 1946 ഒക്ടോബര്‍ ഇരുപത്തിനാലു മുതല്‍ ഇരുപത്തിയേഴുവരെ അന്നത്തെ തിരുവിതാംകൂറില്‍പ്പെട്ട ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നടന്നത്. ശ്രീ എന്‍. ശ്രീകണ്ഠന്‍ നായര്‍ ‘മുറിവിപ്ലവം’ എന്ന് വിശേഷിപ്പിച്ച കമ്യൂണിസ്റ്റ് വഞ്ചനയില്‍ ചരമമടഞ്ഞവരുടെ എണ്ണത്തില്‍പ്പോലും തീര്‍ച്ചയില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് സംഘടനകള്‍ മരണസംഖ്യ എപ്പോഴും കുറച്ചാണ് പറഞ്ഞിരുന്നത്. സ.കെ.സി ജോര്‍ജ് പറയുന്നതനുസരിച്ച് അഞ്ഞൂറോളം പേരാണ് വെടിവെപ്പില്‍ മരിച്ചത്. എന്നാല്‍ മരണസംഖ്യ രണ്ടായിരമാണെന്ന് 1946 നവമ്പര്‍ പതിനഞ്ചാം തീയതി പുറത്തിറങ്ങിയ ഹിന്ദു പത്രം പറയുന്നു. ലഭ്യമായ വിവരങ്ങള്‍ വച്ച് ആയിരത്തിലധികം ആള്‍ക്കാര്‍ മരിച്ചതായി കണക്കാക്കാം എന്നാണ് പ്രൊഫസര്‍ എ.ശ്രീധരമേനോന്റെ അഭിപ്രായം. ആയിരത്തിലേറെപ്പേരെ കുരുതി കൊടുക്കാന്‍ കാരണമെന്തായിരുന്നു ? അതിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ത് നേടി.? ഈ ചോദ്യങ്ങളാണ് ഉയരേണ്ടത്‌.
പുന്നപ്ര വയലാര്‍ കലാപത്തിന് മുമ്പ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ആപത്കരമായ കാലഘട്ടത്തിലൂടെയാണ് ( the most critical in all its history ) കടന്ന് പോകുന്നതെന്ന സ്വയം വിലയിരുത്തലിലെത്തി. അന്നത്തെ ഒരു പാര്‍ട്ടി രേഖയില്‍ ഇങ്ങനെയാണ് വിശദീകരിച്ചിരിക്കുന്നത്.
” we were the most isolated from the patriots, the least influential in our own class and the least united among ourselves in this period . It was in this period that an alternative left leadership began to take shape within the national movement in kerala; it was again in this period that our disputed leadership of the workers came to be challanged by rival trade unions under whose leadership a fairly good section of the workers began to get organised ; it was again in this period that a very serious intra-party crisis developed and threatened the very existance of the party as a united leadership of the national working class, peasant and other mass movements in the province.”

തൊഴിലാളികളുടേയും അടിസ്ഥാന വര്‍ഗത്തിന്റേയും പാര്‍ട്ടി എന്ന നിലനില്‍പ്പു പോലും അപകടാവസ്ഥയിലായതെങ്ങനെ എന്ന ചോദ്യത്തിനുത്തരം വളരെ ലളിമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പാദസേവ.!!!
അതേ… 1939ല്‍ പൊട്ടിപ്പുറപ്പെട്ട രണ്ടാം ലോകമഹായുദ്ധം മുതലെടുത്ത് ബ്രിട്ടീഷ് ഗവണ്‍മെന്റിനെ എതിര്‍ക്കാന്‍ ആഹ്വാനം ചെയ്ത ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി 1941ല്‍ സോവിയറ്റ് യൂണിയന്‍ യുദ്ധപ്രവേശം ചെയ്തതോടെ തങ്ങളുടെ പ്രത്യയശാസ്ത്രപരമായ അടിമത്തം പ്രകടമാക്കി. ഇ.ക.പായെ സംബന്ധിച്ചിടത്തോളം 41ജൂണിന് ശേഷം യുദ്ധം ജനകീയ യുദ്ധമായി. ( ഇതേക്കുറിച്ച് മഹാത്മജി പി.സി.ജോഷിക്കയച്ച കത്ത് ഓര്‍മ്മിക്കുക.)

1942ലെ ക്വിറ്റിന്ത്യാ സമരത്തെ നാണവും നെറിയും കെട്ട് ഇ.ക.പാ ബ്രിട്ടീഷ് കാര്‍ക്ക് വേണ്ടി എതിര്‍ത്തു. ബ്രിട്ടന്റെ യുദ്ധസന്നാഹങ്ങളില്‍ ചര്‍ച്ചിലിനേക്കാളും ലോര്‍ഡ് വേവലിനേക്കാളും ശ്രദ്ധ പി.സി.ജോഷിക്കും ശ്രീപദ് അമൃത് ഡാങ്കേയ്‌ക്കുമായിരുന്നു. ( ഡാങ്കേ ബ്രിട്ടന് വേണ്ടി ചാരപ്പണിയെടുക്കാന്‍ സമ്മതം പ്രകടിപ്പിച്ചെഴുതിയ കത്ത് ലഭ്യമാണ്.) എന്നാല്‍ ദേശീയവാദികളായ ഭൂരിപക്ഷം രാഷ്ട്രീയ പ്രവര്‍ത്തകരും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയം തിരസ്കരിച്ച് കൊണ്ട് ക്വിറ്റിന്ത്യാ സമരത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. അരുണാ അസഫലിയേയും അച്യുത് പട്വര്‍ദ്ധനേയും പോലുള്ള കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകളുടെ നേതൃത്വത്തില്‍ ഒരു സമാന്തര ഇടതു പക്ഷം നിലവില്‍ വരികയും സമരത്തില്‍ സജീവമാവുകയും ചെയ്തു.
നേതാജിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാരെ എതിര്‍ത്ത ആസാദ് ഹിന്ദ് ഫൗജിലെ പോരാളികളെ ഒറ്റു കൊടുത്തു കൊണ്ട് ബ്രിട്ടീഷ് ഗവണ്‍മെന്റിന് വേണ്ടി ചാരപ്പണി ചെയ്യാനും കമ്യൂണിസ്റ്റുകള്‍ തയ്യാറായി. 

” നമ്മുടെ നേതാവല്ലീ ചെറ്റ , ജപ്പാന്‍കാരുടെ കാല്‍നക്കി.!” എന്നായിരുന്നു നേതാജിയ്ക്കെതിരേ അന്ന് കമ്യൂണിസ്റ്റുകള്‍ വിളിച്ച മുദ്രാവാക്യം .( ഇന്ന് വീര സവര്‍ക്കറെ പറയുന്ന അതേ പുലഭ്യം കമ്യൂണിസ്റ്റുകള്‍ നേതാജിയേയും പറഞ്ഞിട്ടുണ്ട് എന്നതോര്‍മ്മയിരിക്കട്ടേ.) കൂടാതെ സ്വയഭരണാവകാശത്തിന്റെ പേരില്‍ മുസ്ലിംലീഗിന്റെ പാകിസ്ഥാന്‍ വാദത്തെ അനുകൂലിച്ച് കൊണ്ട് ഇന്ത്യയുടെ വിഭജനത്തിന് കൂട്ട് നില്‍ക്കാനും കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ട് വന്നു. ഇതിന്റെയെല്ലാം ഫലമായി 1942 ജലൈയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേലുള്ള നിരോധനം നീക്കിയത് തങ്ങളുടെ നയപരിപാടികള്‍ യാതൊരു വിഘ്നവും കൂടാതെ പ്രചരിപ്പിക്കാനും നടപ്പാക്കാനും കമ്യൂണിസ്റ്റുകള്‍ക്ക് സഹായകമായി.

ജനവഞ്ചനയുടെ ഈ നിലപാടുകളെ പിന്നീട് നമ്പൂതിരിപ്പാടിന് പോലും തള്ളിപ്പറയേണ്ടി വന്നു. ഇത്തരം നിലപാടുകള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയില്‍ കരിചേര്‍ത്തു. പാര്‍ട്ടിയുടെ നിലനില്‍പ്പിനെ പോലും ബാധിക്കുന്ന അവസ്ഥയില്‍ എത്തിയിരുന്നു കാര്യങ്ങള്‍. ഈ പരിപ്രേക്ഷ്യത്തില്‍ നിന്ന് വേണം ബംഗാളിലെ തേഭാഗ, ആന്ധ്രയിലെ തെലങ്കാന, കേരളത്തിലെ പുന്നപ്ര വയലാര്‍ എന്നീ സമരങ്ങളെ നോക്കിക്കാണാന്‍.

യുദ്ധാവസാനത്തോടെ സ്റ്റാലിന്റെയും മാവോയുടേയും നരവേട്ടയില്‍ മനം മയങ്ങി നിന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ നെഹ്റുവിനെ ചിയാങ് കൈഷക്കായാണ് കണ്ടത്. നെഹ്റുവിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ഇടക്കാല ഗവണ്‍മെന്റിനെ സായുധ വിപ്ലവത്തിലൂടെ തുടച്ചെറിയുന്ന ഒരു സ്വപ്നവും കമ്യൂണിസ്റ്റ് പാര്‍ട്ടി കണ്ടിരുന്നു .
അന്നത്തെ തിരുവിതാംകൂറില്‍ പൊതുവേയും അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ പ്രത്യേകിച്ചും ഒരു സായുധ കലാപത്തിന് അനുകൂലമായ സാമൂഹിക സാമ്പത്തിക സ്ഥിതി നിലനിന്നിരുന്നു. കട്ടിയാട്ട് ശിവരാമപ്പണിക്കര്‍, ആനക്കൊട്ടില്‍ കര്‍ത്താവ് , പാട്ടത്തില്‍ കര്‍ത്താവ് , പാറായിത്തരകന്‍ , അന്ത്രപ്പേര്‍ തുടങ്ങിയ അസംഖ്യം ജന്മികളുടെ ചൂഷണത്തില്‍ സഹികെട്ടിരുന്നു ജനസാമാന്യം. ഉത്തരവാദഭരണ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയ ഗര്‍വ്വോടെ കല്ലേപ്പിളര്‍ക്കുന്ന കല്‍പ്പനയുമായി സചിവോത്തമന്‍ സര്‍ സി.പി . രാമസ്വാമി അയ്യര്‍ തിരുവായ്ക്കെതിര്‍വായില്ലാതെ ഭക്തിവിലാസത്തിലിരുന്നു നാടു ഭരിച്ചു. അധികാരം ജനങ്ങള്‍ക്ക് കൈമാറാന്‍ മടിച്ച ശ്രീ പദ്മനാഭദാസന്‍ അണിയറയിലിരുന്നു.

1946 ജനുവരി പതിനാറിന് സര്‍ സി.പി ഒരു പുതിയ ഭരണപരിഷ്കാരം പ്രഖ്യാപിച്ചു. പ്രായപൂര്‍ത്തി വോട്ടവകാശവും മാറ്റാനാവാത്ത എക്സിക്യൂട്ടീവും ഈ ഭരണപരിഷ്കാരത്തിന്റെ സവിശേഷതയായിരുന്നു. ദിവാന്റെ പദവിയേയും അധികാരങ്ങളേയും അമേരിക്കന്‍ പ്രസിഡണ്ടിന്റേതിനോട് സാമ്യപ്പെടുത്തിയതിനാല്‍ ഇത് ‘ അമേരിക്കന്‍ മോഡല്‍’ ഭരണഘടനയെന്നറിയപ്പെട്ടു. സ്റ്റേറ്റ് കോണ്‍ഗ്രസിലെ മിതവാദിവിഭാഗം അനുകൂലിച്ചെങ്കിലും തീവ്രനിലപാടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അവര്‍ ഇതംഗീകരിച്ചില്ല. കമ്യൂണിസ്റ്റുകള്‍ ഇതിനെ നഖശിഖാന്തം എതിര്‍ത്തു.
തീരപ്രദേശത്തെ ഒരു പ്രധാന ജന്മി കത്തോലിക്കാപ്പള്ളിയായിരുന്നു. മീന്‍പിടുത്തക്കാര്‍ പള്ളിക്ക് നിര്‍ബന്ധിത വിഹിതം കൊടുക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ജന്മിമാരും മുതലാളിമാരും തൊഴിലാളികളെ നിര്‍ദ്ദയം ചൂഷണം ചെയ്തിരുന്നു. യുദ്ധകാലക്ഷാമത്തില്‍ ഇരുപതിനായിരത്തോളം പേര്‍ കരപ്പുറത്ത് പട്ടിണി മൂലം മരിച്ചതായി പറയപ്പെടുന്നു. ഇത്തരം സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന് തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുത്തു നല്‍കുവാന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി.

ആലപ്പുഴ ചേര്‍ത്തല ഭാഗങ്ങളില്‍ രക്തരൂക്ഷിത സംഘര്‍ഷങ്ങള്‍ നിത്യസംഭവമായി. വിപുലമായ അധികാരങ്ങളോടെ പ്രദേശത്ത് വിന്യസിക്കപ്പെട്ട പോലീസും പട്ടാളവും ജന്മി താല്പര്യങ്ങളാണ് സംരക്ഷിച്ചതെന്ന് പറയാതെ പറ്റില്ല.
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞെത്തിയ വിമുക്തഭടന്‍മാരുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ തുറക്കപ്പെട്ടു. വരാനിരിക്കുന്ന സായുധ വിപ്ലവത്തിനായി തൊഴിലാളി വര്‍ഗത്തെ പട്ടാളച്ചിട്ടയില്‍ സംഘടിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. മേനാശേരി , ഒളതല, വയലാര്‍ ക്യാമ്പുകള്‍ ഇവയില്‍ പ്രധാനപ്പെട്ടവയാണ്. മൂന്നിടങ്ങളിലായി ആയിരത്തറുന്നൂറോളം പ്രവര്‍ത്തകര്‍ ക്യാമ്പുകളിലുണ്ടായിരുന്നു. ദിവാനെതിരേ ശക്തമായ രാഷ്ട്രീയ മുന്നേറ്റം തിരുവിതാംകൂറില്‍ അലയടിച്ചു. കമ്യൂണിസ്റ്റു പാര്‍ട്ടി നിരോധിക്കപ്പെട്ടു, സി.കേശവനും കുമ്പളത്ത് ശങ്കുപ്പിള്ളയും പോലുള്ള സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കന്‍മാരടക്കമുള്ളവരെ ജയിലിലടച്ചു. കലാപം തീര്‍ച്ചയായി.!
ഈയൊരു സാഹചര്യത്തില്‍ കലാപമൊഴിവാക്കാന്‍ ദിവാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തിയെന്ന് ശ്രീധരമേനോന്‍ നിരീക്ഷിക്കുന്നുണ്ട്. ” തൊഴിലാളി നേതാക്കളുമായി നേരിട്ട് സംഭാഷണം നടത്തി അവരുടെ അവശതകള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. പക്ഷേ, രാഷ്ട്രീയ പരിഗണനകള്‍ക്ക് മുന്‍തൂക്കം

നല്കിയ സംഘടനാ നേതാക്കള്‍ രാഷ്‌ട്രീയമല്ലാത്ത ഒരൊത്തുതീര്‍പ്പിനും തയ്യാറല്ലായിരുന്നു. ദിവാന്‍ ഭരണമവസാനിപ്പിക്കണമെന്നും മറ്റുമുള്ള രാഷ്ട്രീയ ആവശ്യങ്ങള്‍ അവര്‍ മുറുകെപ്പിടിച്ചു” ശ്രീധരമേനോന്‍ തുടരുന്നു.
കമ്യൂണിസ്റ്റുകളുടെ അന്ധമായ രാഷ്ട്രീയ വിരോധം ഒന്നു മാത്രമായിരുന്നു ആയിരങ്ങളുടെ കൂട്ടക്കൊലയില്‍ കലാശിച്ചത്. മധ്യസ്ഥനായെത്തിയ ആര്‍. ശങ്കറെ ദിവാന്റെ ആളായിട്ടാണ് കമ്യൂണിസ്റ്റ് നേതാക്കള്‍ കണ്ടത്. 1946 ഒക്ടോബര്‍ 22ന് ആലപ്പുഴ – ചേര്‍ത്തല പ്രദേശത്ത് എഴുപതിനായിരത്തോളം വരുന്ന തൊഴിലാളികള്‍ മുന്‍നിശ്ചയ പ്രകാരം പൊതു പണിമുടക്കാരംഭിച്ചു.

ഒക്ടോബര്‍ 24ന് (തുലാം 7 ) കമ്യൂണിസ്റ്റുകാര്‍ അപ്ലോണ്‍ അറോജ് എന്ന കോണ്‍ഗ്രസുകാരന്റെ വീട്ടില്‍ നടന്ന്വന്നിരുന്ന പോലീസ് ക്യാമ്പാക്രമിച്ചു തോക്കുകള്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചു. കമ്യൂണിസ്റ്റ് അനുഭാവിയായി അറിയപ്പെട്ടിരുന്ന ഇന്‍സ്പെക്ടര്‍ വേലായുധന്‍ നാടാരടക്കം മൂന്നു പോലീസുകാരെ വെട്ടിയും കുത്തിയും കൊന്നു. പല ഭാഗങ്ങളില്‍ നിന്നും പുന്നപ്രയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ജാഥകളെ പോലീസ് നേരിട്ടു. രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകളില്‍ ഇരുന്നൂറോളം പേര്‍ക്ക് ജീവഹാനിയുണ്ടായി.
തൊട്ടടുത്ത ദിവസം രണ്ടു താലൂക്കുകളിലും പട്ടാളനിയമം പ്രഖ്യാപിച്ച് രാജവിളംബരമിറങ്ങി. ഒക്ടോബര്‍ 27(തുലാം 10)ന് മേനാശ്ശേരി, ഒളതല, വയലാര്‍ എന്നീ കേന്ദ്രങ്ങളില്‍ സൈനിക നടപടിയുണ്ടായി. വയലാര്‍ സ്റ്റാലിന്‍ എന്നറിയപ്പെട്ടിരുന്ന സി.കെ.കുമാരപ്പണിക്കരുടെ നേതൃത്വത്തിലായിരുന്നു വയലാര്‍ ക്യാമ്പ്. വാരിക്കുന്തം, വെട്ടുകത്തി, കരിങ്കല്‍ ചില്ലി‍ തുടങ്ങിയവ ഉപയോഗിച്ച് പോലീസിനേയും പട്ടാളത്തേയും നേരിടാന്‍ കമ്യൂണിസ്റ്റകാര്‍ക്ക് ഇവിടെ പരിശീലനം നല്‍കിയിരുന്നു. കലുങ്കുകള്‍ എല്ലാം കമ്യൂണിസ്റ്റുകള്‍ പൊളിച്ച് നീക്കിയതോടേ വയലാറിലേക്കെത്താന്‍ ഏകമാര്‍ഗം കായല്‍ മാത്രമായി.
പിരിഞ്ഞു പോകാനാവശ്യപ്പെട്ടു കൊണ്ട് ആകാശമാര്‍ഗം വിതറിയ ലഘുലേഖകള്‍ നിഷ്പ്രയോജനങ്ങളായി ഭവിച്ചു. പകല്‍ പന്ത്രണ്ടരയോടെ മൂന്നു ബോട്ടുകളിലായെത്തിയ പട്ടാളത്തെ കരിങ്കല്‍ ചീളുകളും വാരിക്കുന്തങ്ങളും കൊണ്ട് തടയാനാണ് ക്യാമ്പിലുള്ളവര്‍ ശ്രമിച്ചത്. കമ്യൂണിസം എന്ന ഉന്മൂലന പ്രത്യയശാസ്ത്രത്തോടുള്ള എല്ലാവിധ വിയോജിപ്പുകളും നിലനിര്‍ത്തിക്കൊണ്ട് പറയട്ടേ, തികഞ്ഞ ഒരു നരനായാട്ട് തന്നെയാണവിടെ നടന്നത്. കായല്‍ത്തീരങ്ങളില്‍ ചോരക്കടലലയടിച്ചു. മരണപ്പെട്ടവര്‍ക്ക് കണക്കില്ല എന്നതാണ് സത്യം. മൂന്നിടത്തുമായി മുന്നൂറോളം പേര്‍ മരണപ്പെട്ടുവെന്നാണ് സി.പി.ഐയുടെ നിലപാട് .
നേതൃത്വം അണികളെ വഞ്ചിക്കുകയായിരുന്നു. പട്ടിണിയിലും പരാധീനതയിലുമാണ്ട് കഴിഞ്ഞിരുന്ന മനുഷ്യരിലെ നൈസര്‍ഗിക സ്വാതന്ത്ര്യവാഞ്ഛയെ തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം ദുരുപയോഗിച്ചു.
എന്‍.ശ്രീകണ്ഠന്‍ നായര്‍ തന്റെ വഞ്ചിക്കപ്പെട്ട വേണാട് എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു.

” അമ്പലപ്പുഴ – ചേര്‍ത്തല താലൂക്കുകളില്‍ കമ്യൂണിസ്റ്റുകാര്‍ അസംഘടിതവും വിവേകരഹിതവുമായ നേതൃത്വം നല്കി. പട്ടണം വിട്ട് ഗ്രാമങ്ങളില്‍ ശക്തി കേന്ദ്രീകരിച്ചു. വിശദമായ പരിപാടിയോ സമര്‍ത്ഥമായ നേതൃത്വമോ ഉണ്ടായിരുന്നില്ല. സായുധസേനകള്‍ കയ്യേറി ആക്രമിക്കുന്നത് വരെ അവര്‍ ക്യാമ്പുകളില്‍ കൂടിക്കിന്നു. സമരപാരമ്പര്യം പുനസ്ഥാപിക്കാന്‍ വേണ്ടി രക്തപ്പുഴ ഒഴുക്കുന്ന മുറിവിപ്ലവകാരികളായിരുന്നു ഒരു വശത്ത്. 1122 തുലാമാസത്തില്‍ അമ്പലപ്പുഴ – ചേര്‍ത്തല താലൂക്കുകളില്‍ നടന്ന സംഭവങ്ങള്‍ ശവത്തെപ്പോലും ഞെട്ടിക്കുന്നവയാണ്. അതുല്യമായ ധീരത കൊണ്ടു ബഹുജനങ്ങളുടേയും സൈനിക വകുപ്പിന്റേയും ബഹുമാനമാര്‍ജിച്ച വിപ്ലവകാരികള്‍ യന്ത്രത്തോക്കുകളോടേറ്റു ചത്തൊടുങ്ങി.”

സമരാനന്തരം സ്റ്റേറ്റ് കോണ്‍ഗ്രസ് ഒരു അന്വേഷണ സമിതിയെ നിയോഗിച്ചു. ടി.എം.വര്‍ഗ്ഗീസ്, എ.ജെ.ജോണ്‍,എ ശങ്കരപ്പിള്ള, കെ.എ.ഗംഗാധരമേനോന്‍, എ.പി ഉദയഭാനു എന്നിവരായിരുന്നു സമിതിയംഗങ്ങള്‍.
എ.പി.ഉദയഭാനു പറയുന്നത് ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കേണ്ടെന്ന് സ്റ്റേറ്റ് കോണ്‍ഗ്രസ് തീരുമാനിച്ചുവെന്നാണ്. എന്ത് കൊണ്ടെന്നാല്‍ , പട്ടാളനടപടികളെ സാധൂകരിക്കുന്നതായിരുന്നു അതിന്റെ ഉള്ളടക്കമത്രേ. അദ്ദേഹത്തിന്റെ വാക്കുകള്‍ ” കമ്യൂണിസ്റ്റുകള്‍ നടത്തിയ കൂട്ടനരബലി ആയിരുന്നു അത്. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചാല്‍ സര്‍.സി.പി.രാമസ്വാമി അയ്യരുടെ മര്‍ദ്ദനഭരണത്തിന് ഊക്ക് കൂട്ടാന്‍ അത് ഇടയാക്കിയേനെ.”
ഉദയഭാനു വെളിപ്പെടുത്തിയ മറ്റു വിവരങ്ങള്‍ ഞെട്ടിക്കുന്നവയാണ്. പുന്നപ്രയിലെ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച ജാഥാംഗങ്ങളെ മഹാരാജാവിന്റെ ജന്മദിനനോഘോഷത്തില്‍ പങ്കെടുക്കാനെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണത്രേ കൊണ്ട് പോയത്. പട്ടാളത്തെ നിയോഗിക്കാന്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റിന് അധികാരമില്ലെന്നും അവരുടെ കയ്യിലുള്ള തോക്കുകളില്‍ വെടിയുണ്ടകളില്ലായെന്നും നിരക്ഷരകുക്ഷികളായ അണികളെ നേതാക്കന്‍മാര്‍ പറഞ്ഞു വിശ്വസിപ്പിച്ചു. നേതാക്കന്‍മാരുടെ പ്രേരണയ്ക്ക് വശംവദരായി ഉണ്ടയില്ലാ തോക്കുകളെ വാരിക്കുന്തം കൊണ്ട് നേരിടാന്‍ തയ്യാറായി നിന്ന തൊഴിലാളികള്‍ നിമിഷനേരത്തില്‍ കാലനൂര്‍ പൂകി.

”പാര്‍ട്ടിയെ അന്ധമായി വിശ്വസിച്ച കുറേ പാവങ്ങള്‍ കുരുതികൊടുക്കപ്പെട്ടുവെന്നതാണ് സത്യം. നേതാക്കന്‍മാര്‍ ദേഹത്ത് ഒരുപോറല്‍ പോലും ഏല്‍ക്കാതെ സമരരംഗത്ത് നിന്നും അപ്രത്യക്ഷരായി” തന്റെ പുന്നപ്ര വയലാറും കേരള ചരിത്രവും എന്ന പുസ്തകത്തില്‍ പ്രൊ.എ.ശ്രീധരമേനോന്‍ പറയുന്നു.
ക്യാമ്പുകള്‍ പിരിച്ചുവിട്ടിരുന്നെങ്കില്‍ തീര്‍ച്ചയായും കാട്ടൂര്‍ , ഒളതല, മേനാശേരി വയലാര്‍ എന്നിവിടങ്ങളില്‍ ഉണ്ടായ തരം വെടിവെപ്പുണ്ടാകുമായിരുന്നില്ല എന്ന് സമ്മതിക്കുന്ന കെ.സി.ജോര്‍ജ്, തുലാം ഏഴാം തീയതിക്ക് ശേഷം പ്രത്യേകിച്ച് ഒരു മാറ്റം സാമൂഹിക സാമ്പത്തിക പരിതസ്ഥിതിയില്‍ വരാഞ്ഞതിനാല്‍ ക്യാമ്പുകള്‍ പിരിച്ചു വിടുന്നത് അത് നിലവില്‍ വന്നതിനെ ചോദ്യം ചെയ്യുകയായിരിക്കും എന്നൊരു വരണ്ട ന്യായീകരണം ആണ് നല്‍കുന്നത്. ആയിരക്കണക്കിന് ദരിദ്രനാരായണന്‍മാരുടെ ജീവനേക്കാള്‍ തങ്ങളുടെ വരട്ടുതത്വവാദ കടുംപിടുത്തത്തിനായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍തൂക്കം നല്‍കിയിരുന്നത് എന്ന് ഇതില്‍ നിന്ന് മനസിലാക്കാം. ”പുന്നപ്ര സംഭവത്തിന് ശേഷം ക്യാമ്പുകള്‍ പിരിച്ചു വിടുന്നത് ക്യാമ്പിലുണ്ടായിരുന്നവര്‍ മാത്രമല്ല, ഗവണ്‍മെന്റും പൊതുജനങ്ങളും ഒരു കീഴടങ്ങലായി മാത്രമേ കരുതുമായിരുന്നുള്ളൂ. ഗവണ്‍മെന്റിന്റെ രാഷ്ട്രീയതന്ത്രം നടപ്പാക്കാനുള്ള സൗകര്യം ഗവണ്‍മെന്റിനുണ്ടാക്കിക്കൊടുക്കുകയായിരിക്കും അത് കൊണ്ട് ഉണ്ടാകുന്നത്.” പുന്നപ്ര വയലാര്‍ എന്ന ഗ്രന്ഥത്തില്‍ കെ.സി ജോര്‍ജ് തുടരുന്നു. ഇവിടേയും തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ആയിരങ്ങളുടെ നരബലിയെ ന്യായീകരിക്കുന്ന കമ്യൂണിസ്റ്റ് വേതാളങ്ങളെ കാണാം.
കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ വയലാര്‍ രക്തസാക്ഷികളുടെ പങ്ക് അവിതര്‍ക്കിതമാണ്. അക്കാര്യത്തില്‍ അവര്‍ സര്‍ സി.പി.രാമസ്വാമി അയ്യരോട് ആചന്ദ്രതാരം കടപ്പെട്ടിരിക്കുന്നു.

================ദീപു എം ശശിധരന്‍========================