ഓണവും പാടിപ്പതിഞ്ഞ പത്തു കള്ളങ്ങളും..

14291911_1771716859783042_4818273817714286544_n                        

                        പുരാണകഥകളുടെ പാഠഭേദങ്ങൾക്കും, വ്യത്യസ്ഥ ആഖ്യാനങ്ങൾക്കും ഭാരതത്തിൽ വിലക്കുകളുണ്ടായിരുന്നില്ല. ദേശ, കാല ഭേദങ്ങൾക്കനുസരിച്ച് ചരിത്ര കഥകൾ പുനരാഖ്യാനം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. എന്നാൽ അത്തരം പുനരാഖ്യാനങ്ങൾക്ക് പിന്നിൽ മതപരവും-രാഷ്ട്രീയപരവുമായ ദുരുദ്ദേശങ്ങൾ കടന്നുവരികയാണെങ്കിൽ നാം അത്തരം ദുരുദ്ദേശങ്ങളെ തിരിച്ചറിയാതെ പോകരുത്. കേരളത്തിന്റെ ദേശീയോത്സവം എന്ന് പുകൾപെറ്റ ഓണത്തെക്കുറിച്ച് നമ്മുടെക്കിടയിൽ ഏതാനും പതിറ്റാണ്ടുകളായി പ്രചരിപ്പിയ്ക്കപ്പെടുന്ന കഥയ്ക്ക് പിന്നിലും ഇത്തരം ചില ലക്ഷ്യങ്ങളാണുള്ളത്.

ഓണത്തെയും, മഹാബലിയെയും സംബന്ധിക്കുന്ന ചില മിഥ്യാധാരണകളും അവയുടെ യഥാർത്ഥ വസ്തുതകളും നമുക്ക് പരിശോധിയ്ക്കാം.

1. കേരളം ഭരിച്ച രാജാവായിരുന്നു മഹാബലി.

          മഹാബലി കേരളം ഭരിച്ച നാട്ടുരാജാവായിരുന്നില്ല മറിച്ച് മൂന്നുലോകങ്ങളും അടക്കി ഭരിച്ച ചക്രവർത്തിയായിരുന്നു. സ്വർഗ്ഗലോകത്തെ ആസ്ഥാനമാക്കിയായിരുന്നു അദ്ദേഹം ഭരണം നടത്തിയിരുന്നത്. ഇന്നത്തെ ഗുജറാത്തിൽ, നർമ്മദാ നദിയുടെതീരത്ത് ഭൃഗുകച്ഛത്തിലായിരുന്നു (Bharuch) മഹാബലിയുടെ യാഗഭൂമി..

2. മഹാബലിയുടെ സദ്ഭരണത്തിൽ ‘അസൂയപൂണ്ട’ ദേവന്മാർക്ക് വേണ്ടിയാണ് വാമനൻ വന്നത്.

                  മഹാബലിയുടെ സദ്ഭരണത്തിൽ ‘അസൂയപൂണ്ട’ ദേവന്മാ14355725_10207167598367012_81516826994243767_nർക്ക് വേണ്ടിയല്ല വാമനൻ വന്നത്. മഹാബലി സ്വർഗ്ഗലോകം ആക്രമിക്കുവാനായി ചെല്ലുകയും, ഇന്ദ്രാദി ദേവന്മാർ ദേവലോകം നഷ്ടപ്പെട്ട് വേഷപ്രച്ഛന്നരായി സഞ്ചരിക്കേണ്ടി വന്നു. ദേവന്മാരുടെ ദുസ്ഥിതി കണ്ട ദേവമാതാവ് അദിതി, ഭഗവാൻ വിഷ്ണുവിനെ കഠിന തപസ്സു ചെയ്തു, തൻറെ ഭക്തനായ മഹാബലിയുടെ അഹങ്കാരം ശമിപ്പിക്കുന്നതിനും, അദിതിയമ്മയുടെ ദുഃഖമകറ്റുന്നതിനുമായി ഭഗവാൻ ചിങ്ങമാസത്തിലെ തിരുവോണം നാളിൽ വാമനാവതാരം കൈക്കൊണ്ടുവെന്നാണ് പുരാണങ്ങളിലെ കഥ. ഈ പുണ്യദിനമാണ് നാം തിരുവോണമായി കൊണ്ടാടുന്നത്.

 

3.വിഷ്ണു വിരോധിയായിരുന്നു മഹാബലി.

        14333048_10207167600567067_2312990944150686273_n  മഹാബലി വിഷ്ണു വിരോധിയായിരുന്നില്ല. കശ്യപ പ്രജാപതിയുടെ വംശത്തിൽ പരമഭാഗവതനായ പ്രഹ്ലാദന്റെ പൗത്രനായിട്ടായിരുന്നു മഹാബലിപിറന്നത്. തന്റെ മുൻപിൽ നിൽക്കുന്നത് സാക്ഷാൽ വിഷ്ണുഭഗവാനാണ് എന്നറിഞ്ഞപ്പോൾ ഭക്തിയോടും, ആനന്ദത്തോടും കൂടി നമസ്‌കരിക്കുകയാണ് മഹാബലി ചെയ്തത്. മാത്രമല്ല തൻറെ സർവസ്വവും അളന്നെടുത്തപ്പോഴും ഭഗവാന്റെ അനുഗ്രഹമായാണ്, മഹാബലിയും, പത്നി വിന്ധ്യാവലിയും കണ്ടത്. തന്റെ മുത്തച്ഛനായ പ്രഹ്ലാദനെ ദുരിതങ്ങളിലൊന്നും കൈവിടാതിരുന്ന ഭഗവാനിൽ മഹാബലിയ്ക്ക് ഉത്തമ ഭക്തിയുണ്ടായിരുന്നു. മാത്രമല്ല, ഭഗാവാന്റെ മഹത്വം അൽപ്പമെങ്കിലും മനസ്സിലാക്കിയ മഹാഭക്തന്മാരുടെ കൂട്ടത്തിൽ യമധർമ്മൻ മഹാബലിയേയും പറയുന്നുണ്ട്.

(ശ്രീമദ് ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം 3)

4. ദ്രാവിഡരാജാവായിരുന്നു മഹാബലി

               ആര്യൻ അധിനിവേശമെന്ന കപടചരിത്രത്തെ ന്യായീകരിയ്ക്കാൻ വേണ്ടി, അസുരന്മാർ ദ്രാവിഡരും, ദേവന്മാർ ആര്യന്മാരുമാണ് എന്ന വാദം പലരും ഉയർത്തുന്നത് കാണാം. അപ്രകാരം മഹാബലിയെന്ന ദ്രാവിഡരാജാവിനെ ആര്യന്മാർ ചതിച്ചു കൊന്ന കഥയായി മഹാബലിക്കഥയെ വ്യാഖ്യാനിക്കാൻ പലരും ശ്രമിക്കാറുണ്ട്. എന്നാൽ സത്യത്തിൽ മഹാബലിയും, വാമനനും ഒരേ കശ്യപ പ്രജാപതിയുടെ വംശത്തിലാണ് ജനിച്ചത്. ദേവന്മാരും അസുരന്മാരും കശ്യപ പ്രജാപതിയുടെ ഇരു പത്നിമാരിൽ ഉണ്ടായവരാണ്.

5. വൈദിക ധർമ്മത്തിനെതിരായിരുന്നു ബലി.

             വൈദിക ധർമ്മത്തിനെതിരായിരുന്നില്ല ബലി. മഹാബലി വൈദികമായ ധർമ്മങ്ങളെ പരിപാലിച്ചിരുന്നു. യാഗങ്ങളും യജ്ഞങ്ങളും നടത്തിയിരുന്നു. ഗുരുവിലും ഈശ്വരനിലും ഉത്തമമായ ഭക്തിയെപ്പുലർത്തിയിരുന്നു. ഗുരുവായ ശുക്രാചാര്യരുടെ നിർദ്ദേശപ്രകാരം നൂറു അശ്വമേധയാഗങ്ങൾ മഹാബലി നടത്തിയതായി പുരാണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

6. ബലിയെ വാമനൻ ചവിട്ടിത്താഴ്ത്തി.

            ബലിയെ വാമനൻ ചവിട്ടിത്താഴ്ത്തിയിട്ടില്ല. രണ്ടടികൊണ്ട് വാമനമൂർത്തിയ്ക്ക് മഹാബലി മൂ14322416_10207167601567092_5657846464276211435_nന്നടി ദാനം ചെയ്തതും, വിശ്വരൂപത്തിൽ രണ്ടടികൊണ്ട് തന്നെ പ്രപഞ്ചം മുഴുവനും അളന്നപ്പോൾ മൂന്നാമടി വയ്ക്കാനായി തൻറെ ശിരസ്സ് കാണിച്ച് കൊടുത്തതും പ്രസിദ്ധമാണല്ലോ. എന്നാൽ മഹാബലിയെ ചവിട്ടിത്താഴ്ത്തുകയല്ല വാമനൻ ചെയ്തത്. മഹാബലിയുടെ ഭക്തിയിൽ സംപ്രീതനായി സുതലം എന്ന വിശിഷ്ടലോകത്തെയും അടുത്ത മന്വന്തരത്തിലെ ഇന്ദ്ര പദവിയും നൽകി അനുഗ്രഹിക്കുകയാണ് ചെയ്തത്.

7. മഹാബലി വരുന്നത് പാതാളത്തിൽ നിന്നും..

              മഹാബലിയെ ഭഗവാൻ അയച്ചത് പാതാളത്തിലേക്കല്ല. മറിച്ച് സ്വർഗ്ഗത്തേക്കാളും ഉത്തമമായ സുതലം എന്ന ലോകത്തിലേക്കാണ്. അവിടെ ജീവിക്കുന്നവർക്ക് രോഗങ്ങളോ ജരാനരകളോ ബാധിക്കുകയില്ലെന്നും ഭാഗവതം പറയുന്നു.

8. നേടിയത് ഇന്ദ്രൻ, നഷ്ടം മഹാബലിയ്ക്ക്.

               വാമനമൂർത്തിയുടെ അനുഗ്രഹത്താൽ സ്വർഗാദികൾ ഇന്ദ്രന് തിരികെ ലഭിച്ചു. എന്നാൽ ഭഗവദ് അനുഗ്രഹത്തിന് മുൻപിൽ ഇന്ദ്രപദവിയും, ത്രിലോകങ്ങളും നിസ്സാരമാണെന്ന് ബലി തിരിച്ചറിഞ്ഞിരുന്നു. ബ്രഹസ്പതിയുടെ ശിഷ്യനായിരുന്നിട്ടും ഇന്ദ്രന് ഇത് മനസ്സിലാക്കാൻ കഴിയാതെ പോയല്ലോ എന്ന് മഹാബലി സഹതപിക്കുന്നതായി ഭാഗവതത്തിൽ (പഞ്ചമസ്കന്ധം — അധോലോകങ്ങളുടെ വർണന) കാണാം. ആത്മസമർപ്പണം ചെയ്ത മഹാബലിയ്ക്ക് സുതലലോകത്തിൻറെ ചക്രവർത്തിയാക്കി, ഭഗവാൻ തന്നെ മഹാബലിയ്ക്ക് കാവൽക്കാരനായിരിയ്ക്കും എന്ന് വരം കൊടുത്തു. അടുത്ത മന്വന്തരത്തിൽ മഹാബലി ഇന്ദ്രനായ്ത്തീരുകയും, ഒടുവിൽ ഭഗവദ് സായൂജ്യം നേടുകയും ചെയ്യുമെന്നും ഭഗവാൻ അനുഗ്രഹിച്ചു.

9. മഹാബലിയും ഓണവും ആചരിയ്ക്കപ്പെടുന്നത് കേരളത്തിൽ/ മലയാളികൾക്കിടയിൽ മാത്രം.

              മഹാഭക്തനും പ്രതാപശാലിയുമായിരുന്ന മഹാബലിയുടെ ഭരണകാലത്തെ യുഗങ്ങൾക്കു ശേഷവും ജനങ്ങൾ ആദരവോടെ കാണുന്നു. മഹാബലിയെ ആചരിയ്ക്കുന്നത് കേരളത്തിൽ മാത്രമല്ല, വർഷത്തിൽ ഒരു ദിവസം മഹാബലി തമ്പുരാൻ സുതലത്തിൽ നിന്നും ഭൂതലത്തിലെത്തുന്നുവെന്ന സങ്കൽപ്പം ഭാരതത്തിലെ വിവിധ പ്രദേശങ്ങളിലുണ്ട്. കേരളത്തിൽ വാമന ജയന്തിയായ ചിങ്ങമാസത്തിലെ തിരുവോണനാളിനോടനുബന്ധിച്ചാണെങ്കിൽ, ഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽ ദീപാവലിയോടനുബന്ധിച്ച് ‘ബലിപ്രദിപദ’ എന്ന ആഘോഷത്തിലാണ് മഹാബലിതമ്പുരാനെ സ്വീകരിക്കുന്നത്.

വാമന ജയന്തിയായ ഓണമാകട്ടെ വാമന ദ്വാദശി, ശ്രാവണ ദ്വാദശി, വാമന ജയന്തി എന്നീ പേരുകളിൽ പലപ്രദേശങ്ങളിലും ആചരിയ്ക്കുന്നു.

10. ഓണത്തപ്പൻ മഹാബലി.

                ഓണത്തിന് പൂക്കളത്തിനരികിലായി, മണ്ണുകൊണ്ടുണ്ടാക്കിയ മുത്തിയമ്മ, അറകല്ല്, ഉരൽ, പിള്ളക്കല്ല് എന്നിവയോടൊപ്പം ഓണത്തപ്പന്മാരെ വയ്ക്കാറുണ്ട്. തിരുവോണ നാളിൽ പൂവടകളുണ്ടാക്കി സ്ത്രീകൾ അവിടെ നിവേദിക്കുന്നതും പതിവാണ്. ഓണത്തപ്പനെ തൃക്കാരപ്പൻ, തൃക്കാക്കരയപ്പൻ എന്നൊക്കെ പറയാറുണ്ട്. തൃക്കാക്കരയപ്പൻ മഹാബലിയാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ എറണാകുളം ജില്ലയിലെ തൃക്കാക്കരയിലെ പ്രസിദ്ധമായ ക്ഷേത്രത്തിലെ ആരാധനാ മൂർത്തി വാമനനാണ്. വാമനമൂർത്തിയെ സങ്കൽപ്പിച്ചാണു ഓണത്തപ്പരൂപങ്ങൾ പൂക്കളത്തോടൊപ്പം വയ്ക്കുന്നത്. ചിലയിടങ്ങളിൽ തൃക്കാക്കരയപ്പനൊപ്പം മഹാബലിയേയും ആരാധിക്കാറുണ്ട്

വാമന ജയന്തിയും, കൊയ്ത്തുത്സവവും, മഹാബലിയുടെ സന്ദർശനവുമൊക്കെച്ചെർന്ന മഹോത്സവമാണ് ഓണം. ദേവാസുരന്മാരെ അബ്രഹാമിക് മതങ്ങളുടെ ദൈവ-പിശാച് സങ്കല്പങ്ങളുടെ പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ടല്ല കാണേണ്ടത് എന്ന്. മഹാബലിയും, പ്രഹ്ലാദനും, വൃത്രാസുരനുമെല്ലാം നമ്മെ ഓർമിപ്പിക്കുന്നു.

എല്ലാവർക്കും സന്തോഷം നിറഞ്ഞ ഒരു ഓണം ആശംസിയ്ക്കുന്നു.

——————-സൂരജ് സുബ്രമണ്യന്‍——————-