കേരളം ഒരു വിമോചനം ആഗ്രഹിക്കുന്നു..

12631556_1663832177238178_7293141954509526408_n 

കേരളത്തിലെ ജനത ഇന്നാഗ്രഹിക്കുന്നത് ഒരു വിമോചനമാണ്.. മാറി മാറി ഭരിക്കുന്ന ഇടതു വലതു മുന്നണികളില്‍ നിന്നും, അയ്യഞ്ചു വര്‍ഷം കൂടുമ്പോള്‍ ഇടതു കാലില്‍ നിന്നും വലതു കാലിലേക്കും തിരിച്ചും മാറുന്ന മന്തുരോഗം പോലെയുള്ള ഇന്നാട്ടിലെ സര്‍ക്കാറുകളില്‍ നിന്നും മോചിക്കപ്പെട്ട്, ഇടത്തോട്ടും വലത്തോട്ടും ചരിയാതെ നേര്‍വഴി നടക്കുന്ന, നേരിന്റെ വഴിയേ സഞ്ചരിക്കുന്ന, നേരും നീതിയും നടപ്പിലാക്കാന്‍ കഴിവുള്ള ഒരു പുതിയ മുന്നണിക്ക് കേരള ഭരണം ഏല്‍പ്പിച്ച് കൊടുക്കാന്‍ കേരളം തയ്യാറെടുത്തു കഴിഞ്ഞു. അതിന്റെ ആരംഭത്തിന്റെ ശംഖനാദമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുഴങ്ങിക്കേട്ടത്.. ഇടതു-വലതു മുന്നണികള്‍ക്കു ബദലായി ഒരു മൂന്നാംമുന്നണി ഇന്നു കേരളത്തില്‍ ഒരു നിര്‍ണ്ണായക ശക്തിയായിക്കഴിഞ്ഞു എന്നതിന്റെ കാഹളമാണ് മുഴങ്ങിക്കേട്ടത്..
കേരള ജനത ആഗ്രഹിക്കുന്ന ആ വിമോചനത്തിലേക്ക് അവരെ നയിക്കാനുള്ള പടപ്പുറപ്പാടാണ് ബി. ജെ. പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ. കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്ര. ഫെബ് 20 നു മഞ്ചേശ്വരത്തു നിന്നാരംഭിച്ച യാത്ര കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് ഫെബ്രുവരി 10 നു തിരുവനന്തപുരത്ത് സമാപിക്കും . പിന്നിട്ട വഴികളിലൊക്കേ യാത്ര ഒരു വലിയ തരംഗമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

അഴിമതിയും, കൈക്കൂലിയും, ഗുണ്ടായിസവും, സ്ത്രീ പീഡനവും, അലങ്കാരവും, അഹങ്കാരവുമായി കൊണ്ടു നടക്കുന്ന നേതാക്കള്‍ നിറഞ്ഞു നില്‍ക്കുന്ന കേരളാ രാഷ്ട്രീയത്തില്‍, എന്തിനേറെ പറയുന്നു ടി. വി. സ്ടുഡീയോകളിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ കുട്ടികളോടും, കുടുംബത്തോടും ഒപ്പമിരുന്ന് കേള്‍ക്കാന്‍ കഴിയില്ല എന്ന രീതിയില്‍ നാണം കെട്ട അവസ്ഥയിലേക്ക് കേരള രാഷ്ട്രീയം തരം താണിരിക്കുന്ന ഈ സമയത്ത്, യാതൊരു കറയും പുരളാത്ത, മുന്നു ദശാബ്ദങ്ങളിലേറെയായി സജീവ പൊതുപ്രവര്‍ത്തനത്തന രംഗത്ത് ഉണ്ടായിട്ടും ശത്രുക്കള്‍ക്ക് ഒരു ആരോപണം പോലും ഉന്നയിക്കാനില്ലാത്ത, എപ്പോഴും സൗമ്യനും സുസ്മേരവദനനുമായി കാണപ്പെടുന്ന, ഏറ്റെടുത്ത സമരങ്ങളെല്ലാം വിജയിപ്പിച്ച ചരിത്രം മാത്രമുള്ള, ശ്രീ. കുമ്മനം രാജശേഖരന്‍ എന്ന ഒരു വ്യത്യസ്തനായ ഒരു രാഷ്ട്രീയ നേതാവിന്റെ ഉദയം കൂടിയാണ് ഈ യാത്രയില്‍ കേരളം കാണുന്നത്.

നേതാവിനെ പോലെ തന്നെ വ്യത്യസ്തമായ ഒരു അജണ്ടയുമാണ് വിമോചനയാത്ര ഉയര്‍ത്തിപ്പിടിക്കുന്നത്. രണ്ടു മുന്നണികളും കൂടി മല്‍സരിച്ച് ഭരിച്ച് നശിപ്പിച്ച കേരളജനതയുടെ അനിവാര്യ അടിസ്ഥാന ജീവിതാവശ്യങ്ങള്‍ തിരിച്ചു പിടിക്കുന്നതിനുള്ള ഒരു സമര പ്രഖ്യാപനം കൂടിയാണ് ഈ യാത്ര. “വികസിത കേരളത്തിനായ് എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്ല്യ നീതി” എന്നതാണ് ഈ യാത്രയുടെ മുദ്രാവാക്യം. ഇതു തന്നെയായിരിക്കും ബീജേപ്പി മുന്നണി വരുന്ന തിരഞ്ഞെടുപ്പില്‍ മുന്നോട്ടു വെക്കുന്ന അജണ്ടയും. അറുപതാണ്ട് മാറി മാറി ഭരിച്ചിട്ടും, ഈ അടിസ്ഥാന ജീവിത സാഹചര്യങ്ങള്‍ ഒരുക്കാന്‍ കഴിയാതെ, കാര്യ്ങ്ങള്‍ ദൈനം ദിനം വഷളായിക്കൊണ്ടിയിക്കുന്ന ഈ നിര്‍ണ്ണായക സമയത്തും, നവകേരളവും, സുരക്ഷിത കേരളവുമൊക്കെ അന്വേഷിച്ചു നടക്കുന്ന പൊറാട്ടു നാടകയാത്രകളില്‍ നിന്നും വ്യത്യസ്തമാവുകയാണ് വിമോചനയാത്ര മുന്നോട്ട് വെക്കുന്ന ഈ മുദ്രാവാക്യവും.

Courtesy : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്.

Courtesy : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്.

കേരളത്തിലെ കൃഷിയും, നെല്‍പാടങ്ങളും പൂര്‍ണ്ണമായും നാശത്തിന്റെ വക്കിലാണ്. ഇന്ന് മലയാളിക്ക് അന്നം കഴിക്കണമെങ്കില്‍ തമിഴരും, തെലുങ്കരും കനിവു കാട്ടേണ്ട അവസ്ഥയാണ്. 1960-61 ല്‍ 7.9 ലക്ഷം ഹെക്ടറുണ്ടായിരുന്ന നെല്‍വയല്‍ 2012-13 ആയപ്പോഴേക്കും 1.97 ലക്ഷം ഹെക്ടറായി ചുരുങ്ങി. 2014ലെ കണക്കുകള്‍ പ്രകാരം കേരളത്തിനു പ്രതിവര്‍ഷം ഭക്ഷണത്തിനു 35 ല്ക്ഷം ടണ്‍ അരി ആവശ്യമുണ്ട്, എന്നാല്‍ അതില്‍ 30 ലക്ഷം ടണ്ണും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്. വിഷപാത്രങ്ങളായ പച്ചക്കറികളാണ് ഇന്ന് മലയാളിയുടെ അടുക്കളയില്‍ വേവുന്നത്. അരിയും പച്ചക്കറിയും ഒരു പക്ഷേ ഇറക്കുമതി ചെയ്യാമായിരിക്കും, പക്ഷേ ഏതാനും ദിവസങ്ങള്‍ മാത്രം നിറഞ്ഞു പെയ്യുന്ന ഇടവപ്പാതിയിലൂടെ ലഭിക്കുന്ന ശുദ്ധജലം ശേഖരിച്ചു വെക്കുന്ന റീസര്‍വോയറുകള്‍ കൂടിയായിരുന്നു ഈ നെല്‍പാടങ്ങള്‍. അവ നശിച്ചതോടെ അന്നം മാത്രമല്ല ശുദ്ധ ജലവും ദുര്‍ലഭമായിക്കൊണ്ടിരിക്കുന്നു. പുഴകള്‍ വറ്റി വരണ്ട് നീര്‍ച്ചാലുകളാവുന്നു. ഒരു മുന്നണി സര്‍ക്കാര്‍ നിയന്ത്രണമില്ലാതെ വയല്‍ നികത്തല്‍ പ്രോല്‍സാഹിപ്പിക്കുമ്പോള്‍ മറു മുന്നണി സര്‍ക്കാര്‍ പട്ടപ്പകല്‍ കൊടികുത്തി ഗുണ്ടായിസം കാണിച്ചു എതിര്‍ക്കുന്നതായി നടിക്കുകയും എന്നാല്‍ രാത്രിയുടെ മറവില്‍ ടിപ്പര്‍ ലോറികള്‍ക്ക് ചൂട്ടുകാണിച്ചു കൊടുക്കുകയും ചെയ്യുന്നു .. പലപ്പോഴും വയല്‍ നികത്തപ്പെടുന്നത് പാര്‍പ്പിട സൗകര്യത്തിനു വേണ്ടിയാണ്. ഭൂപരിഷ്കരണ നിയമത്തിന്റെ പരാജയം കൂടിയാണിതു കാണിക്കുന്നത്. നെല്‍കൃഷി പോലെയുള്ള അടിസ്ഥാന കൃഷി കഷണങ്ങളാക്കി മുറിച്ചു കൊടുക്കയും, എന്നാല്‍ വന്‍കിട മുതലാളിമാരുടെ ആയിരക്കണക്കിനു വിസ്താരമുള്ളാ തോട്ടങ്ങള്‍ നിയമത്തില്‍ നിന്നും ഒഴിവാക്കി കൊടുക്കുകയും ചെയ്ത നിമിഷം തുടങ്ങി ഭൂപരിഷ്കരണത്തിന്റെ അട്ടിമറി. അന്നത്തെ ചെറുകുടുംബങ്ങള്‍ വലുതായതോടെ അവര്‍ക്ക് വീടുവെക്കാന്‍ കിട്ടിയ വയലുകള്‍ നികത്തുകയല്ലാതെ മാര്‍ഗ്ഗമില്ലെന്നായി. ലക്ഷക്കണക്കിനു പേര്‍ വീണ്ടും ഭൂമിയില്ലാതെ ആയി, സ്വന്തം അടുക്കള തുരന്നു ശവസംസ്കാരം നടത്തേണ്ട അവസ്ഥയിലേക്കെത്തി. അപ്പോഴും പാട്ടക്കരാറുകള്‍ കഴിഞ്ഞിട്ടും, പിടിച്ചെടുത്ത് വിതരണം ചെയ്യാന്‍ കോടതിവിധികളുണ്ടായിട്ടും, വന്‍കിട തോട്ടങ്ങള്‍ ഇന്നും സുരക്ഷിതമായി ഇരിക്കുന്നു.

12552782_957613787665436_6041734937580648745_nഅടിസ്ഥാന കൃഷി നശിച്ചതോടെ കേരളാത്തില്‍ തൊഴിലില്ലാതായി. പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപന്ങ്ങളില്ലാത്തതിനാല്‍ അന്യ സംസ്ഥാനങ്ങളിലേക്ക് കുടിയേറേണ്ടി വരുന്ന വിദ്യാര്‍ത്ഥികള്‍ തൊഴിലിനായി അന്യ രാജ്യങ്ങളിലേക്ക് ചേക്കേറുന്നു. ഗള്‍ഫ് രാജ്യങ്ങളിലും മറ്റുമായി അവിടുത്തുകാരുടെ ദയാദാക്ഷിണ്യത്തില്‍ ജീവിച്ചാണ് ഇന്നു കേരളത്തിലെ വലിയൊരു ശതമാനം മലയാളികളും കുടുംബം പോറ്റുന്നത്. ഇന്ത്യയില്‍ തൊഴിലില്ലായമയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം എന്നത് ഇടതു-വലതു മുന്നണികളെ പുളകം കൊള്ളിക്കുന്നുണ്ടാവണം. ചെറുപ്പക്കര്‍ മുഴുവന്‍ തൊഴിലന്വേഷിച്ചു അന്യനാടുകളിലേക്ക് ചേക്കേറുന്നു, കേരളാമാകട്ടെ ഒരു വൃദ്ധാലയമായിക്കൊണ്ടിരിക്കുന്നു. വയസ്സായ അച്ഛനമ്മമാര്‍ നോക്കാനാരുമില്ലാതെ ഏകാന്തജീവിതം നയിക്കേണ്ടി വരുന്നു. മാറി മാറീ ഭരിച്ച മുന്നണികള്‍ ഇവരുടെ കണ്ണീരിനുത്തരം പറയാന്‍ ബാധ്യസ്ഥരാണ്. ഇവിടെയുള്ള യുവജനതയിലെ വലിയൊരു വിഭാഗം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടുകൊണ്ടിരിക്കുന്നു. ഉമ്മസമരവും, താലി കത്തിക്കലും തുടങ്ങി സംസ്കാരിക അധപതനത്തിലേക്കും അരാജകത്വത്തിലേക്കും കേരളം നീങ്ങിക്കൊണ്ടിരുന്നു. ഇരുമുന്നണികളുടെയും യുവനേതാക്കന്മാർ ഇതൊക്കെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു. കാശുള്ളവര്‍ക്കും വോട്ട്ബാങ്കുള്ളാവര്‍ക്കും ഒരു നീതിയും, മറ്റുള്ളവര്‍ക്ക് വേറൊരു നീതിയുമാണ് ഇന്ന് കേരളത്തില്‍. വില്ലേജ് ഓഫീസിലും, പോലീസ് സ്ടേഷനിലും തുടങ്ങി എല്ലാ മേഖലകളിലും ഇന്നു പലനീതികളാണ്. സാമൂഹ്യ രംഗത്തെ ഉയര്‍ച്ചയില്‍ അഹങ്കാരം നടിക്കുന്ന കേരളത്തില്‍ ഇന്നും പട്ടികജാതിവിഭാഗക്കാര്‍ കോളനികളിലും, പട്ടികവര്‍ഗ്ഗം സ്വന്തമായി ഒരു തരി ഭൂമിപോലുമില്ലാതെ ഊരുകളില്‍ പട്ടിണിയും, മാറാരോഗങ്ങളുമായി മല്ലിടുന്നു.. പട്ടിക ജനസമാജം ജനറല്‍ സെക്രട്ടറി, ശ്രീ. തെക്കന്‍ സുനില്‍കുമാര്‍ സമ്പാദിച്ച  RTI രേഖകള്‍ പ്രകാരം 2002 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍,കേരളത്തില്‍ മാത്രം പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെ 5756 ക്രിമിനല്‍ കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്, അതില്‍ വെറും 207 എണ്ണത്തില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്.. ഇടതു വലതു മുന്നണികള്‍ ഇതിനെ പറ്റി മിണ്ടുന്നത് പോലും കേട്ടിട്ടുണ്ടോ?? അവര്‍ക്ക് ബീഹാറിലേക്കും ഉത്തര്‍പ്രദേശിലേക്കും ടെലസ്കോപ്പും പിടിച്ച് നോക്കിയിരിക്കാനേ സമയമുള്ളു.60 വര്‍ഷം മാറിമാറി ഭരിച്ചിട്ടു അന്നം, വെള്ളം, ഭൂമി, തൊഴില്‍ തുടങ്ങിയ രംഗങ്ങളൊക്കെ മുച്ചൂടും നശിപ്പിച്ചു എന്നത് മാത്രമല്ല, അടിസ്ഥാന തുല്യ നീതി ഉറപ്പാക്കാന്‍ പോലും കഴിഞ്ഞിട്ടില്ല എന്നതാണ് ഇടതു-വലതു മുന്നണികളുടെ പ്രോഗ്രസ് കാര്‍ഡ്.

Courtesy: പട്ടിക ജന സമാജം

Courtesy: പട്ടിക ജന സമാജം

ഈ അടിസ്ഥാന പ്രശ്നങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടതാണ്. ഇവക്കുള്ള പരിഹാരവും അതുകൊണ്ട് സമഗ്രമായിരിക്കണം. ഒന്നിനെ മാത്രമായി പരിഹരിക്കാന്‍ കഴിയില്ല. പാര്‍പ്പിട സൗകര്യമൊരുക്കിക്കൊടുക്കാതെ വയല്‍നികത്തല്‍ ഗുണ്ടായിസം കാണിച്ചും നിയമമുണ്ടാക്കിയും തടയാനാകില്ല. വയലുകളില്ലാതെ ശുദ്ധജല പ്രശ്നവും, പുഴകളുടെ പുനരുജ്ജീവനവും, ഭക്ഷണ സ്വയം പര്യാപ്തതയും സ്വപ്നം പോലും കാണാനാവില്ല. കേരളത്തില്‍ വന്‍തോതില്‍ നിക്ഷേപങ്ങളും തൊഴില്‍ ശാലകളും തുറക്കാതെ നമ്മുടെ യുവാക്കള്‍ക്ക് നാടില്‍ തൊഴില്‍ ലഭിക്കില്ല, സാമൂഹ്യ നീതി പുലരണമെങ്കില്‍ പട്ടികജാതി-വര്‍ഗ്ഗ വിഭാഗക്കാര്‍, തൊഴിലാളികളും,  തൊഴിലന്വേഷകരും എന്നതിലുപരി തൊഴില്‍ ദാതാക്കളാവണം. മതവും, കൊടിയുടെ നിറവും നോക്കാതെ തുല്യ നീതി എല്ലാവര്‍ക്കും ലഭ്യമാവണം. ഇങ്ങനെയുള്ളാ ഒരു സമഗ്രപരിഹാരമാണ് ബി. ജെ. പി ലക്ഷ്യം വെക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഓരോ പദ്ധതികളും ഈ ഒരു ലക്ഷ്യത്തിലാണ്. തൊഴിലും, പാര്‍പ്പിടവും, ഉന്നത വിസ്യാഭ്യാസ സൗകര്യ്ങ്ങളും ഒരുക്കിയുള്ള, മുകളിലേക്ക് വളരുന്ന അമൃത് നഗരങ്ങളും, യുവാക്കളെ പരിശീലിപ്പിക്കാന്‍ സ്കില്‍ ഇന്ത്യാ പദ്ധതിയും, സ്കില്‍ നേടുന്നതോടെ നാട്ടില്‍ തന്നെ തൊഴില്‍ ലഭ്യമാക്കാന്‍ മേയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ വ്യവസായ നിക്ഷേപങ്ങളും, അതേ സമയം ഈട് വെക്കാന്‍ ഒന്നുമില്ലാത്തവരെ കൂടി ഓന്‍ട്രപ്രീണേഴ്സും, തൊഴില്‍ ദാതാക്കളും ആക്കുന്ന മുദ്രാബാങ്ക് ലോണുകളും, കൃഷിഭൂമിയെ സ്വന്തം ശരീരം പോലെ പരിപാലിക്കാന്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡും, കാര്‍ഷിക രംഗത്തെ റിസ്ക് കുറക്കാന്‍ വിള ഇന്‍ഷുറന്‍സും, അങ്ങനെ സമഗ്രമായി ഒരു പരിഹാരമാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. അതേ സമയം നമുക്ക് ഇതിനെ നമ്മുടെ നാടിനു ഇണങ്ങുന്ന വിധത്തില്‍ കേരളീയവല്‍ക്കരിച്ചു നടപ്പിലാക്കേണ്ടതുണ്ട്.. പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ മാത്രം ദെല്ഹിയിലേക്ക് വണ്ടി കയറുന്ന 20 എം.പി മാരും, രാഷ്ടീയ തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും ഭൂഷണമായി നടിക്കുന്ന ഇടതു-വലതു സര്‍ക്കാരുകള്‍ക്ക് അതിനു കഴിയുമെന്ന് കരുതുന്നതു തന്നെ മണ്ടത്തരമാവും.

ഇവിടെയാണ് മൂന്നാം മുന്നണിയുടെ പ്രസക്തി. 60 കൊല്ലം നമ്മള്‍ മാറി മാറീ ഇടതു വലതു മുന്നണികളെ പരീക്ഷിച്ചില്ലെ? ഒരു തവണ, അഞ്ചു വര്‍ഷത്തേക്കു ഒരവസരം ബീജേപ്പിക്കും കൊടുത്തു നോക്കണം. ദരിദ്ര സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ പെട്ട ബിമാരു സംസ്ഥാനങ്ങളിലൊന്നായിരുന മദ്ധ്യപ്രദേശിനെ 10 വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഒന്നാം നമ്പര്‍ കാര്‍ഷിക സംസ്ഥാനമാക്കാമെങ്കില്‍, പത്ത് വര്‍ഷങ്ങള്‍ കൊണ്ട് ഗുജറാത്തിനെ ഇന്ത്യയിലെ ഏറ്റവും വ്യാവസായിക നിക്ഷേപമുള്ളാ സംസ്ഥാനമാക്കാമെനില്‍, ഒരു വര്‍ഷം കൊണ്ട് ഹരിയാനയിലെ പെണ്‍ഭ്രൂണഹത്യ എന്ന മഹാപാതകം കുറച്ച്, പെണ്‍ ജനന നിരക്ക് 900 ത്തിനു മുകളിലേക്കെത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ അഞ്ചു വര്ഷം കൊണ്ട് നിരണ്ണായകമായ ഒരു മാറ്റം കേരളത്തിലും കൊണ്ടു വരാന്‍ ബീജേപ്പി മുന്നണിക്കു കഴിയും. അതും അമരക്കാരനായി, നിസ്വാര്‍ത്ഥനും, എത്രയോ വര്‍ഷങ്ങളായി അവധിയെടുക്കാതെ ഇരുപത്തിനാലു മണിക്കൂറും, ആഴചയിലേഴു ദിവസവും സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന, ശ്രീ. കുമ്മനം രാജശേഖരനെ പോലുള്ളവരും ഉള്ളപ്പോള്‍ കേരളത്തിനു പ്രതീക്ഷക്ക് വകയുണ്ട്. ഇനി തീരുമാനിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുമാണ്.  60 കൊല്ലമായി നടക്കുന്ന ട്രപ്പീസുകളി ഇനിയും തുടരണോ, അതോ ഒരു പുതിയ പരീക്ഷണത്തിനു തയ്യാറാണോ? നമ്മുടെ ഇന്നതെ തീരുമാനം, നമ്മുടെ സ്വന്തം ഭാവിയെ മാത്രമല്ല, അടുത്ത തലമുറകളേ കൂടിയാണ് ബാധിക്കുന്നത് എന്നോര്‍മ്മ വേണം.. കേരളത്തിനു അന്യമായിക്കൊണ്ടിരിക്കുന്ന അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യ നീതി, ഇവയൊക്കെ നമുക്ക് തിരിച്ചു പിടിക്കേണ്ടെ?? വരു കേരളത്തെ മോചിപ്പിക്കാന്‍ സമയമായിരിക്കുന്നു, കേരളം ആ ഒരു വിമോചനം ആഗ്രഹിക്കുന്നു.. ശ്രീ. കുമ്മനം രാജശേഖരനും വിമോചന യാത്രക്കും വിചാരം ടീമിന്റെ എല്ലാ ആശംസകളും നേരുന്നു..