ആരാണ് അഘോരികൾ ?


— ധീരജ് ദിവാകർ —

ആരാണ് അഘോരികൾ ?
°°°°°°°°°°°°°°°°°°°°°°°°°°°°°°
ഭാരതത്തിലെ അഘോരി സന്യാസി സമൂഹത്തിന്റെ ഉത്പത്തിക്കു ഏകദേശം അഞ്ചു സാഹസ്രാബ്ദങ്ങളുടെ പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. നിഷ്ഠ കൊണ്ടും ആചാരങ്ങൾ കൊണ്ടും ആഘോര മാർഗ്ഗം മറ്റു സന്യാസി സമൂഹങ്ങളുടെ രീതിയിൽ നിന്നും വിഭിന്നമാണ്. അഥർവ്വ വേദത്തിലെ മൂലമന്ത്രങ്ങൾ അതീവ ശക്തിയുള്ളതിനാൽ സന്യാസിവര്യൻമാർ ആ നിഗൂഡ മന്ത്രങ്ങളെ വികസിപ്പിച്ചെടുക്കാതെ അഥർവ്വ മന്ത്രം അധമ മന്ത്രം എന്ന് മനസിലാക്കി ഒഴിവാക്കി വെക്കുകയും ആണ് ചെയ്തിരുന്നത് എന്ന് പറയപ്പെടുന്നു. വേദ മന്ത്രങ്ങളെ ദുരുപയോഗം ചെയ്യാതിരിക്കാൻ ആണ് ഈ ഒരു ഇടപെടൽ അവരുടെ ഭാഗത്തു നിന്ന് ഉണ്ടായതായി കണക്കാക്കുന്നു. അഥർവ്വ വേദത്തിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന ക്രൂരനായ സുമന്ത മുനിയിൽ നിന്നാണ് ഈ വേദമന്ത്രങ്ങളുടെ അത്ഭുതപരമായ ശക്തികളെക്കുറിച്ചു പുറം ലോകം അറിഞ്ഞു തുടങ്ങിയത്. അഥർവ്വ വേദം അഭ്യസിക്കുന്ന സന്യാസിവാര്യന്മാർ ക്ഷിപ്രകോപികളും പ്രലോഭനങ്ങൾക്കു വഴിപ്പെടുന്നവരും ആണെന്നുള്ളത് തർക്കമറ്റ കാര്യങ്ങൾ ആണ്. പ്രലോഭനങ്ങൾക്കു വഴിപ്പെട്ടു ചില ഗുരുക്കന്മാർ ശിഷ്യന്മാർക്ക് ഈ അഥർവ്വ വേദത്തിൽ ഉള്ള മൂല മന്ത്രങ്ങൾ പഠിപ്പിക്കുകയും പിന്നീട് സുമന്ത മുനിയുടെ പരമ്പരയിൽ നിന്ന് അഘോരികൾ ഇന്ന് ആരാധിക്കുന്ന പരമ ഗുരുവായ സന്യാസിനി ഭൈരവി ബ്രഹ്മണി ഈ വിദ്യകൾ സ്വായത്തമാക്കുകയും തന്റെ ശിഷ്യഗണങ്ങൾക്കു പകർന്നു നൽകുകയും ചെയ്തു.

അഥർവ വേദത്തിന്റെ അനന്ത സാദ്ധ്യതകൾ ഭൈരവി കണ്ടെത്തുകയും അത് വികസിപ്പിക്കുകയും ചെയ്തു. തന്ത്ര വിദ്യയിലെ 64 വേദങ്ങൾ അടക്കം ശ്രീരാമകൃഷ്ണ പാരാമഹംസർ അഥർവ്വവേദങ്ങൾ അതിന്റെ മൂല വേദങ്ങൾ തുടങ്ങിയവ അഭ്യസിച്ചത് ഈ സന്യാസിനിയിൽ നിന്നാണ്. അഥർവ്വ വേദത്തിൽ പറയുന്ന അഭ്യാസങ്ങൾ ഹൃദസ്ഥമാക്കിയാൽ അമാനുഷികമായ ശേഷികൾ കൈവരിക്കാൻ കഴിയും എന്നുള്ളതിന്റെ ഉദാഹരണമാണ് മധ്യ തിബറ്റിലെ ചില ലാമമാർ. ആഘോരികളും ആയി അടുത്ത് ബന്ധം പുലർത്തുന്ന ലാമമാർ അവരിൽ നിന്നും സ്വായത്തമാക്കിയ കഴിവുകൾ ഇന്നും തുടർന്നു പോരുന്നു. അഘോരി സന്യാസിസമൂഹത്തെക്കുറിച്ചു ഇന്ന് വിവിധ മാധ്യമങ്ങളിലും വെബ് സൈറ്റുകളിലും പ്രചരിപ്പിച്ചു വരുന്ന നുണകഥകളുടെ പ്രചാരണം തീർത്തും അപലപനിയം ആണെന്ന് പറയാതെ വയ്യ. എരിയുന്ന ചിതയിൽ നിന്നും മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങൾ കടിച്ചു വലിച്ചു തിന്നുന്ന ഭാഗങ്ങൾ ഭീതിപ്പെടുത്തും വിധം പല വെബ്സൈറ്റുകളിലും കാണാൻ കഴിയും. നീണ്ട താടിയും ജടപിടിച്ച മുടിയും ശരീരം ആസകലം ചുടലഭസ്മം പൂശി ഒരു കൈയിൽ ത്രിശൂലവും മറുകൈയിൽ തലയോടും പിടിച്ചു നിൽക്കുന്ന ഇവരാണ് അഘോരികൾ എന്ന പേരിൽ നാം അറിയപ്പെടുന്നത്. എന്നാൽ ഇവരല്ല യഥാർത്ഥ അഘോരികൾ എന്ന് അറിയുക. വയറ്റിപിഴപ്പിന് വേണ്ടി കെട്ടിയ വേഷങ്ങൾ ആണ് അതെന്ന് തിരിച്ചറിയുക.

യഥാർത്ഥ അഘോരികൾ മഞ്ഞ വസ്ത്രങ്ങൾ ധരിച്ച് രുദ്രാക്ഷ മാലകൾ കഴുത്തിൽ അണിഞ്ഞു, താടിയും ജടപിടിച്ച മുടിയും വളർത്തി ഭസ്മകുറിയും സിന്ദുരവും ചാർത്തി, കമണ്ഡലുവും ത്രിശൂലവും കൈയ്യിലേന്തി കടഞ്ഞെടുത്ത ദേഹപ്രകൃതിയോടെ ഉറച്ച കാൽവെപ്പുകളും ആയി നടന്നടുക്കുന്ന അഘോരി സന്യാസിമാരെ അവരുടെ യഥാർത്ഥ തേജസിൽ നിന്ന് നമുക്ക് തിരിച്ചറിയാം. അതി തീഷ്ണമാണ് ഇവരുടെ കണ്ണുകൾ ചോര പൊടിയുന്ന ആ നോട്ടം എതിരിട്ടു നിൽക്കുക സാധാരണ മനുഷ്യ ജീവന് അപ്രാപ്യമാണ്. ആരെയും ശ്രദ്ധിക്കുകയോ ഭിക്ഷ യാചിക്കുകയോ അഘോരികൾ ചെയ്യില്ല. ഈ കൂട്ടരേ കണ്ടെത്തുകയും ചെയ്യുക എളുപ്പമല്ല. കാശിയിലും, ഉത്തര കാശിയിലും ഒൻപതു ശക്തി പീഠങ്ങളിലും, കുംഭമേള നടക്കുന്ന സ്ഥലങ്ങളിലും ആണ് ഇവരെ കണ്ടെത്താൻ സാധ്യത. ഉത്തരേന്ത്യയിലെ കൊടും കാടുകളിലും ഹിമാലയത്തിലും ആണ് ഇവർ സ്ഥിരമായി കഴിയുന്നത്. അമാനുഷികമായ സിദ്ധികൾ പൊതുവേദികളിൽ പ്രദർശിപ്പിക്കനോ പ്രഭാഷണങ്ങൾ നടത്താനോ ഇവർ ഒരിക്കലും തയ്യാറാവുകയില്ല. അഘോരി സന്യാസി സമൂഹത്തിൽ സന്യാസിനിമാരും ഉണ്ട്. പ്രജനനം ഇവർക്ക് നിഷിദ്ധമായതിനാൽ പുതിയ അംഗങ്ങളെ ചേർക്കുന്നത് ആണ് ഇവരുടെ രീതി.

അനവധി കടുത്ത പരീക്ഷണ പ്രക്രിയകടമ്പകൾ കടന്നതിനു ശേഷം മാത്രമേ സംഘത്തിൽ പ്രവേശനം സാധ്യമാകു. വർഷങ്ങളോളവും മാസങ്ങളോളവും നീളുന്ന നിരീക്ഷണ സമയത്തു പിന്തള്ളപ്പെടുന്ന കൂട്ടരാണ് വേഷം കെട്ടി മൃതദേഹവും ചുട്ടു തിന്നു നടക്കുന്ന ഞങ്ങളും അഘോരികൾ ആണ് എന്ന് പറയുന്ന കൂട്ടർ. ഈ രണ്ടാമത്തെ കൂട്ടർ ചെയ്യുന്ന അധമ പ്രവർത്തികൾ ഒന്നും തന്നെ യഥാർത്ഥ അഘോരികൾ ചെയ്യുന്നില്ല എന്നതാണ് സത്യം. തങ്ങളുടേതായ ആചാരാനുഷ്ടാനങ്ങളിൽ ഉറച്ചു നിന്ന് പ്രകൃതിയുമായി ഇണങ്ങി പ്രകൃതിയിലെ അത്ഭുത സിദ്ധികൾ സ്വായത്തമാക്കി ആത്മ ശാന്തിയും സമാധാനവും നേടി ജീവിക്കുന്ന ഒരു സന്യാസി സമൂഹം ആണ് അഘോരികൾ.

വടക്കേന്ത്യയിലെ ഹിന്ദുമത സംഘടനകൾ ആണ് ഈ സന്യാസി സമൂഹത്തിനു സാമ്പത്തിക സഹായം നൽകുന്നത്. കടുത്ത യാഥാസ്തികരായ ആഘോര മാർഗത്തിൽ ജീവിക്കുന്ന ഒരു ചെറിയ വിഭാഗം ആണ് അഘോരികൾ. ഈ സംഘവുമായി ചേർന്നതിന് ശേഷം ആഘോരദീക്ഷ കൈവരിക്കാൻ കഴിയാതെ പുറംതള്ളപ്പെടുന്നവർ ആണ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നവർ. ഇക്കൂട്ടർ കാപാലികരും ദുർമന്ത്രവാദം നടത്തുന്നവരും പലതരത്തിൽ സ്വഭാവ വൈകൃതം ഉള്ളവരും ആണ്. ശരിക്കുള്ള ആഘോരികളും കപട ആഘോരികളും ഇടതുപക്ഷവും വലത്തുപക്ഷവും ആയി ചേരി തിരിഞ്ഞ് ഇന്നത്തെ അവസ്ഥയിൽ എത്തി നിൽക്കുന്നു. വലത് പക്ഷക്കാർ ആയ വാമഭാഗികൾ ആണ് യഥാർത്ഥ അഘോരികൾ. ഈ മായാ പ്രപഞ്ചത്തിന്റെ നശ്വരത മനസിലാക്കിയ ചില ജ്ഞാനികൾ പ്രകൃതിയാണ് സത്യം എന്ന് മനസിലാക്കിയത്തിന്റെ ഫലമായാണ് അഘോരിമാർഗ്ഗം രൂപീകൃതമായതെന്നു പറയപ്പെടുന്നു. സുഖദുഃഖ സമ്മിശ്രമാണ് ജീവിതം എങ്കിലും ദുഃഖം ആണ് മനുഷ്യജീവിതത്തിൽ കൂടുതൽ. ജീവിച്ചു തീർക്കുന്ന ഓരോ നിമിഷവും ആധിയും വ്യാധിയും കടന്നു പോകുന്ന മനുഷ്യ ജീവിതത്തെ മറികടക്കുന്ന ചിന്തകൾ ആണ് അഘോരികൾ മുന്നോട്ടുവെക്കുന്ന ജീവിതചര്യ. ക്ഷണികമായ മനുഷ്യജീവിതത്തിൽ സംജാതമാകുന്ന ജനനം മുതൽ മരണം വരെയുള്ള ജീവിത പ്രക്രിയകളെ എല്ലാം മറന്നുള്ള ഒരു ലോകം ആണ് അഘോരികൾ വിഭാവനം ചെയ്യുന്നത്.

ജീവിച്ചിരിക്കുന്ന സമയം ശരിക്കും ആസ്വദിക്കുക, ആനന്ദം കൊണ്ട് മനസിനെ നിറയ്ക്കുക, അതിന് പ്രകൃതിയെ കൂട്ടുപിടിക്കുക. പ്രകൃതി നൽകുന്ന ശരീരം കൊണ്ട് പ്രകൃതിയെ മറികടക്കുന്ന ചിന്തകൾ ഒഴിവാക്കി പ്രകൃതിയിൽ ലയിച്ചു ജീവിക്കുന്ന അഘോരികൾ മുന്നോട്ടുവെക്കുന്ന തത്വം മറ്റൊരു രീതിയിൽ നാം എല്ലാം അനുഭവിക്കാറുണ്ട്. പ്രകൃതിയുടെ നിയമങ്ങൾ , നിർണയങ്ങൾ എല്ലാം തന്നെ മനുഷ്യന് അനുകൂലമായതാണ്. അതിനെ മറികടക്കാൻ തക്കവണം അഘോരികൾ അവരുടെ വഴികൾ തേടുന്നു. ആഘോരം എന്നാൽ ശിവന്റെ പഞ്ചമുഖങ്ങളിൽ തെക്കോട്ടു തിരിഞ്ഞിരിക്കുന്ന മുഖത്തിന്റെ പേരാണ്. അഘോരി, ആഘോരം എന്നതൊക്കെ ശിവന്റെ പര്യയാങ്ങൾ ആണ്. ഈശാനം, തത്പുരുഷം, വാമദേവം, സാദ്യോജാതം എന്നിവയാണ് മറ്റു മുഖങ്ങൾ.

ശിവചൈതന്യം ഉൾകൊള്ളുന്ന ഘോരവും ആഘോരവും അഗ്നിയുടെ പര്യയായങ്ങൾ ആണ്. പ്രകൃതി ശക്തിയെ അറിയുക പിന്നെ മന്ത്ര തന്ത്രങ്ങളിലൂടെ ആ ശക്തിയെ വരുതിയിലാക്കാൻ പഠിക്കുക. ശക്തിയാണ് സൃഷ്ടിയുടെ കാരണം എന്ന തത്വത്തെ അധിഷ്ഠിക്കുന്ന അഘോരികൾ അടിസ്ഥാന മന്ത്രജപത്തിലൂടെ അഗ്നിയെയും നിയന്ത്രിക്കാൻ പഠിക്കുന്നു. ആഘോര മന്ത്രങ്ങൾ 51 അക്ഷരങ്ങൾ ഉൾകൊള്ളുന്നവയാണ്. ഈ ഓരോ അക്ഷരവും ഒരുലക്ഷം തവണ ജപിച്ചാൽ മാത്രമേ മന്ത്ര സിദ്ധി സാധ്യമാകൂ എന്ന് പറയയപ്പെടുന്നു. അഘോരികൾ മാസത്തിൽ മൂന്നുലക്ഷം തവണയെങ്കിലും ജപിക്കുന്ന ഗൗരിബീജാക്ഷരമന്ത്രം ഗുരുവിൽ നിന്ന് വിധിപ്രകാരം നേടുന്ന ഒന്നാണ്. ഈ ത്രാടക പ്രയോഗം അനുഷ്ടിച്ചു കഴിഞ്ഞാൽ ഒരു അഘോരിയുടെ കണ്ണുകൾ തീജ്വാല പോലെ തിളങ്ങി നിൽക്കും.

മഹാമൃത്യുഞ്ജയമന്ത്രം, ശ്രീചക്രം, വിജയശാലിനി മന്ത്രശക്തി, കല്പനയോഗസിദ്ധി, ഖേചരി വിദ്യ, കുണ്ഡലിനി ശക്തിയെ ഉണർത്താൽ എന്നിവ ഒക്കെ അഘോരികളുടെ അനുപമമായ സിദ്ധികളിൽ പെടുന്നവയാണ്. ക്രിയയോഗത്തിലും ഹഠയോഗത്തിലും പ്രാവീണ്യം നേടുന്ന അഘോരികൾ ക്രീയയോഗത്തിലെ രാജയോഗത്തിൽ സാക്ഷാത്കാരം നേടുന്നവരാണ്. പൂർണമായും അഘോരികൾ ആയ സന്യാസിവരന്മാർക്കു പിന്നെയും പതിനഞ്ചു വർഷത്തെ എങ്കിലും അതികഠിനമായ പ്രവർത്തികൊണ്ടു നേടാവുന്ന മറ്റൊരു ക്രിയയാണ് ഖേചരി പ്രയോഗം. നാക്കുകൊണ്ടു അണ്ണാക്കിന്റെ മേൽഭാഗം തുഴഞ്ഞു തുഴഞ്ഞു തലയോടിന്റെ അവിടെ വരെ ഉണ്ടാക്കുന്ന ദ്വാരത്തിൽ വിരൽ ഇട്ടാൽ സാഹസ്രാരത്തെ തൊട്ടാൽ ഈ ക്രീയ പൂർണമായി. ഈ ക്രീയ പൂർത്തിയാക്കുന്നവർക്ക് അമനുഷികമായ കഴിവുകൾ ഉണ്ടാകുന്നതായി ലാമകൾ സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യ ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുവാൻ കഴിയുന്ന തരത്തിലാണ് ഓരോ അഘോരി സന്യാസിമാരുടെയും മനഃശക്തി. പ്രകൃതിയിൽ നടക്കുന്ന എല്ലാ മാറ്റങ്ങളും ഇവർക്ക് നൊടിയിടയിൽ നടത്തുവാൻ കഴിയും. അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സാധാരണ ജനങ്ങൾക്കു ഉണ്ടായതായി പല കഥകളും നമുക്കിടയിൽ പ്രചരിക്കുന്നുണ്ട്.

പരകായ പ്രവേശം നടത്തുവാൻ അഘോരികൾക്കു കഴിയും. കുണ്ഡലിനി ശക്തിയെ ഉണർത്താൻ അപാരമായ കഴിവാണ് ഈ കൂട്ടർക്ക്. സാധകന് സ്വന്തം ശരീരത്തെ തന്നെ അനുഭവിക്കാൻ കഴിയുന്ന അവസ്ഥയെയാണ് കുണ്ഡലിനിയോഗം എന്ന് അറിയപ്പെടുന്നത്. ഈ വിദ്യ പരമശിവൻ പാർവ്വതി ദേവിക്ക് ഉപദേശിച്ചു കൊടുത്തതാണ് എന്ന് പുരണങ്ങളിൽ പറയപ്പെടുന്നു. ലഹരിവസ്തുക്കളും മാംസഭക്ഷണവും അഘോരി മാർഗ്ഗത്തിൽ അനുവദനീയം ആണ്. പക്ഷെ എല്ലാം പരിമിതമായ അളവിൽ മാത്രമേ ഉപയോഗിക്കു. സൂര്യന്റെ ഊർജ്ജവും ശുദ്ധജലവും ഉണ്ടെങ്കിൽ അഘോരികൾ അനേക ദിവസം ജീവിക്കും എന്ന് പറയപ്പെടുന്നു. രാത്രി അഘോരികൾ ഉറങ്ങാറില്ല. മന്ത്രജപം ആണ് ഈ സമയം നടത്തുക. സന്ധ്യവന്ദനവും സൂര്യരാധനയും കൃത്യമായി നടത്തുന്ന ഇവർ പ്രഭാത വന്ദനവും കഴിഞ്ഞതിനു ശേഷമേ ഉറങ്ങാറുള്ളു. ആർഷഗ്രന്ഥങ്ങളും നവീന ശാസ്ത്ര ഗ്രന്ഥങ്ങളും നിത്യമായി വായനയിൽ പെടുന്നവയാണ്. സ്ത്രീക്കും പുരുഷനും തുല്യമായ പ്രാധാന്യം ആണ് ആഘോരികൾക്കിടയിൽ. സ്ത്രീ പുരുഷ സംഭോഗം ഇവർക്കിടയിൽ നിഷിദ്ധമാണ്. പക്ഷെ ഭോഗിക്കാതെ തന്നെ ലൈംഗികസാക്ഷാൽക്കാരം നടത്താൻ ഇവർക്ക് കഴിയും. യഥാർത്ഥ അർധനരീശ്വര സങ്കൽപ്പം ആണിത്. ഊർജ്ജവും ജഢവും യോചിക്കുകതന്നെ വേണം അപ്പോൾ മാത്രമേ പൂർണതയിലേക്കുള്ള പ്രയാണം പൂർത്തിയാകുന്നുള്ളൂ.

സ്ത്രീയും പുരുഷനും സംഭോഗത്തിൽ ഏർപ്പെടുമ്പോൾ ലഭിക്കുന്ന ആനന്ദം ക്ഷണികമാണ്. പെട്ടന്നുള്ള ഇന്ദ്രിയസ്ഖലനം അല്ല യഥാർത്ഥത്തിൽ ഉള്ള ആനന്ദം. ഒന്നോ രണ്ടോ മണിക്കൂറുകൾ കൊണ്ട് ആനന്ദത്തിന്റെ പരമോന്നതിയിൽ എത്തിയ ശേഷം മാത്രം നടക്കുന്ന സ്ഖലനം ആണ് യഥാർത്ഥത്തിൽ ഉള്ള ആനന്ദമൂർച്ച. സ്ഖലനം എത്ര നേരം വേണമെങ്കിലും നീട്ടി കൊണ്ടുപോകാൻ അഘോരികൾക്കു കഴിയും. പൗർണമി ദിവസം മാത്രമേ അഘോരികൾ ഈ സാക്ഷാൽക്കാരത്തിന് വേണ്ടി തുനിയുകയുള്ളൂ. അന്ന് താന്ത്രിക സാധാനയുടെ സാമൂഹികമൈഥുന സമയമാണ്. നരനും നാരിയും (പ്രകൃതി) ഒന്നാകുന്ന പുണ്യമുഹൂർത്തമാണ് അന്ന്. ശിവനും പാർവതിയും ഈ രീതിയിൽ ആനന്ദമൂർച്ചയിൽ എത്തിയതായി കാണാം. പൗർണമി ദിവസം വൈകിട്ട് എട്ടുമണിക്ക് ശേഷം ആണ് ഈ ആനന്ദോത്സവത്തിന് തുടക്കം കുറിക്കുക. അഘോരികൾ ചുറ്റും കൂടിയിരുന്ന് ലഹരി നുണയുകയും മുഖ്യപൂജാരി മന്ത്രോച്ചാരണം നടത്തുമ്പോൾ അവർ ഏറ്റു ചൊല്ലുകയും ആ ശബ്ദത്തിൽ വായുവിലെ കണങ്ങള്‍ക്ക് സാന്ദ്രത വർധിക്കും ചെയ്യുന്നു. ഇതു സൂഷമ ശരീരത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഈ സമയത്തു നഗാരി വാദ്യം ആരംഭിക്കുകയും കിന്നര വീണയിൽ നിന്നും ഉയരുന്ന ശബ്ദം നഗാരി വാദ്യത്തിന് കൂട്ടാവുകയും ചെയ്യുമ്പോൾ അന്തരീക്ഷം ശബ്ദമുഖരിതം ആകുന്നു. ആ സമയത്തു പുരുഷൻ ഒരു ഇണയെ സ്വീകരിക്കുന്നു. ആർക്കും സ്ഥിരമായ ഒരു ഇണ എന്ന് ഒന്നും ഇല്ല. ഇണയില്ലാതെ തനിയെ നടനം ആടുന്നവരും ഉണ്ട്. ഇണയോട് ഒത്തുള്ള നടനം ഉന്മാദ അവസ്ഥയിൽ എത്തുമ്പോൾ വിവസ്ത്രരാകുന്ന അഘോരികൾ പരസ്പരം ലൈംഗിക അവയവങ്ങളിൽ സ്പർശിക്കാറില്ല. അത് ഇവരുടെ കർശന നിയമം ആണ്. തെറ്റിക്കുന്നവരെ അപ്പോൾ തന്നെ അയോഗ്യർ ആക്കും. ഈ കർമങ്ങൾ എല്ലാം തന്നെ മുഖ്യ ഗുരുവിന്റെ കർശനമായ നീയമാവലികൾക്കു ഉള്ളിൽ ആയിരിക്കും. അയോഗ്യർ ആക്കുന്നവർക്കു മൂന്നു പൗർണമി നാളുകളിൽ ഈ പ്രക്രിയകളിൽ പങ്കാളികൾ ആകുവാൻ കഴിയില്ല. നടനം അതിന്റെ അവസാനം ആകുമ്പോൾ വാദ്യഘോഷം മുറുകുന്നു. പുലർച്ചയുടെ ആദ്യ യാമത്തിൽ ചന്ദ്രകിരണങ്ങൾക്കു ശക്തിയേറുമ്പോൾ ഗുരുക്കന്മാരുടെ മന്ത്രോച്ചാരണം ഉച്ചത്തിൽ ആകുന്നു. വാദ്യമേളങ്ങൾ കൊഴുക്കുമ്പോൾ പൂജാരിമാർ ചാമുണ്ടദേവിയുടെ വലിയ വിഗ്രഹത്തിന് മുന്നിലെ അഗ്നി കുണ്ഡത്തിലേക്ക് ഭസ്മം വാരി എറിയുകയും ചെയ്യുമ്പോൾ അഘോരി സ്ത്രീകളുടെ ലൈംഗികോൻമാദത്തിന്റെ ഭ്രാന്തമായ ശബ്ദ പ്രകടനത്തിൽ അരക്കെട്ട് അനക്കുമ്പോൾ അവർക്കു രതിമൂർച്ഛ അനുഭവപ്പെടുന്നു. ഇതു പോലെ തന്നെ പുരുഷന്മാർക്കും അനുഭവപ്പെടുന്നു. ഇണകൾ പരസ്പരം കെട്ടിപിടിച്ചു നിലത്തു വീഴുമ്പോൾ ആനന്തോത്സവത്തിന് പരിസമാപ്തി ആകുന്നു. പിറ്റേദിവസം രാവിലെ വരെ ഈ കിടപ്പു ഒന്നുമറിയാതെ അവർ കിടക്കും. ആ അവസ്ഥയിൽ തങ്ങളുടെ സൂഷ്മശരീരം ജ്വലിക്കുന്നതായും ആ നിർവൃതിയിൽ പരമാത്മചൈതന്യം അബോധമാനസിൽ തെളിയുന്നതായും അഘോരികൾ സാക്ഷ്യപ്പെടുത്തുന്നു. ആഘോരികളെക്കുറിച്ചു പല പ്രാചീന ഗ്രന്ഥങ്ങളും ഭാരതത്തിൽ ഉണ്ടായിരുന്നു എങ്കിലും അതൊന്നും ഇന്ന് ലഭ്യമല്ല. ദിനക്റാം, ടോക്റാം എന്നിവരുടെ ചില ഗ്രന്ഥങ്ങൾ അഘോരികളെക്കുറിച്ചു പറയുന്നുണ്ടങ്കിലും വാമഭാഗ അഘോരികളെക്കുറിച്ചു നാമമാത്രമായ അറിവുകളെ ഉള്ളു.

ഹ്യൂയാൻസങ്ങ് അഘോരികളെ കണ്ടതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്ളിനി, മാർക്കോപോളോ തുടങ്ങിയവരും ആഘോരപഥത്തോട് സാമ്യം ഉള്ള ചില സിദ്ധാന്തങ്ങൾ എഴുതിയിട്ടുണ്ടെന്നും പറയപ്പെടുന്നു. ആഘോരികളുടെ മരണവും വിചിത്രമാണ്. തപഃ ശക്തിയുടെ മരണം മുന്നേ അറിയാൻ കഴിയുന്നവർ ആണ് ഇവർ. ആ സമയം ഒരു ശിഷ്യനെയും കൂട്ടി നിബിഡമായ വനത്തിന്റെ ഉള്ളിൽ എവിടെയെങ്കിലും പോയി ശിഷ്യന് തനിക്കു സ്വയത്തമായ എല്ല സിദ്ധികളും നൽകി ജീവൻ വെടിയുന്നു. സമാധി ആയ ആഘോരിയുടെ തലയോട് ശിഷ്യന് അവകാശമുള്ളതാണ്. ഇത് സ്വന്തമായി ഉപയോഗിക്കുകയോ ചാമുണ്ട ദേവിയുടെ വിഗ്രഹത്തിന് മുന്നിൽ വെക്കുകയോ ചെയ്യാം..

വായനയിൽ പകർന്നു കിട്ടിയ അറിവുകൾ ആണ് ഇത്. ഇവിടെ കുറിക്കുന്നു……